ashtami

വൈക്കം: ശൈവർക്ക് അനുഗ്രഹവർഷം ചൊരിയാൻ ശ്രീമഹാദേവൻ ഇന്ന് ഋഷഭവാഹനത്തിൽ എഴുന്നള്ളും.

അഷ്ടമിയുടെ പ്രധാന ചടങ്ങായ ഋഷഭ വാഹന എഴുന്നള്ളിപ്പ് ഇന്ന് രാത്രി 11ന് നടക്കും. സ്വർണ്ണ നെറ്റിപ്പട്ടം കെട്ടിയ എട്ട് ഗജവീരൻമാരും സ്വർണ്ണക്കുടകളും മുത്തുക്കുടകളും ആലവട്ടവും വെൺചാമരവും ആലക്തിക ദീപങ്ങളും അഞ്ചു തരം വാദ്യമേളങ്ങളും മഹാദേവരുടെ എഴുന്നള്ളിപ്പിന് അകമ്പടിയാകും.
ഭഗവാൻ തന്റെ വാഹനമായ ഋഷഭത്തിന്റെ പുറത്ത് എഴുന്നള്ളി ഭക്തർക്ക് ദർശനം നൽകുന്നുവെന്ന് വിശ്വാസം. നാലടിയിലധികം ഉയരമുള്ള വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഭഗവാന്റെ കോലം വച്ച് തിരുവാഭരണം ,പട്ടുടയാടകൾ, കട്ടിമാലകൾ എന്നിവ കൊണ്ടലങ്കരിച്ച് തണ്ടിലേറ്റി അവകാശികളായ കിഴക്കേടത്ത്, പടിഞ്ഞാറേടത്ത് ഇല്ലത്തെ മൂസതുമാരുടെ നേതൃത്വത്തിൽ 40ൽ പരം മൂസതുമാർ ക്ഷേത്രത്തിന് അഞ്ചു പ്രദക്ഷിണം പൂർത്തിയാക്കും. നാദസ്വരം, പരുക്ഷ വാദ്യം, പഞ്ചാരിമേളം, ചെണ്ടമേളം, ഘട്ടിയം എന്നീ വാദ്യങ്ങൾ ഉപയോഗിച്ചുള്ള എഴുന്നള്ളിപ്പ് രണ്ടു മണിക്കൂറുണ്ടാകും. വൈക്കത്തഷ്ടമിയുടെ ഏഴാം ഉത്സവ നാളിലാണ് വലിയ ഋഷഭത്തിന്റെ പുറത്ത് വൈക്കത്തപ്പൻ എഴുന്നള്ളുന്നത്.
ധനുമാസത്തിലെ തിരുവാതിര നാളിൽ ഉപയോഗിക്കുന്ന വെള്ളിയിൽ നിർമ്മിച്ച ഋഷഭ വാഹനവും ക്ഷേത്രത്തിലുണ്ട്. ഇതിന്റെ ശിരസ്സ് അല്പം വലത്തോട്ട് ചാഞ്ഞിരിക്കുന്ന രീതിയിലാണ് നിർമ്മാണം.
ഒരു ആർദ്ര ദർശന നാളിൽ ഒരു ഭക്തന് ക്ഷേത്രത്തിലെ തിരക്കുമൂലം വൈക്കത്തപ്പനെ ദർശനം നടത്താൻ സാധിക്കാതെ വന്നതായും ഇതറിഞ്ഞ നന്ദികേശ്വരൻ വൈക്കത്തപ്പന്റെ എഴുന്നളത്തു കാണത്തക്ക രീതിയിൽ തലയല്പം ചരിച്ചു കൊടുത്തതുമായാണ് വിശ്വാസം.