പാലാ : ബസുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏഴാച്ചേരി ചിറയ്ക്കൽ പരേതനായ തോമസിന്റെ മകൻ സിന്റോ തോമസ് (36) ആണ് മരിച്ചത്. പാലാ തൊടുപുഴ ഹൈവേയിൽ പയപ്പാർ വലിയവളവിന് സമീപം ബുധനാഴ്ച രാവിലെ 8.15 ഓടെയായിരുന്നു അപകടം. പാലാ ഭാഗത്തുനിന്നും കൊല്ലപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന സിന്റോയുടെ സ്‌കൂട്ടറും പാലാ പ്ലാശനാൽ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് ജൂഡ് ബസുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സിന്റോയെ കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചെങ്കിലും ഇന്നലെ (14) പുലർച്ചെ മരിച്ചു. പാലായിലെ മത്സ്യവില്പനശാലയിലെ ജീവനക്കാരനായിരുന്ന സിന്റോ ആഴ്ചക്ക് മുമ്പ് ശാരീരിക ബുദ്ധിമുട്ടിനെ തുടർന്ന് നിർത്തിപോന്നിരുന്നു. പുതുതായി വാങ്ങിയ ബൈക്കിന്റെ രജിസ്‌ട്രേഷൻ ഫീസ് നൽകിയ ശേഷം വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടത്തിൽപെട്ടത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. മാതാവ് : ലീലാമ്മ തോമസ്. സഹോദരങ്ങൾ: ബിന്ദു, സിന്ധു.