കോട്ടയം: കർഷകരുടെ വ്യക്തിപരമായ വിവരങ്ങൾ ഉദ്യോഗസ്ഥരുടെ സ്വകാര്യ മൊബൈൽ ഫോണിൽ ശേഖരിക്കാൻ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ നിർദേശം. പ്രധാൻമന്ത്രി ഫസൽ ഭീമാ യോജനാ പദ്ധതിയുടെ ഭാഗമായി വിള ഇൻഷ്വറൻസ് അടക്കമുള്ള പദ്ധതികൾക്കു വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കമാണ് വിവാദത്തിലായത്. കൃഷി വകുപ്പു നടത്തേണ്ടിയിരുന്ന വിവര ശേഖരണം, ജോലി ഭാരം മൂലം സർക്കാർ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിനു കൈമാറുകയായിരുന്നു. സർവേ നടപടികൾക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോണോ, ടാബോ നൽകണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ, പ്രായോഗിക ബുദ്ധിമുട്ടികൾ ചൂണ്ടിക്കാട്ടിയ വകുപ്പ്, വിവരങ്ങൾ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോണിൽ ശേഖരിക്കാൻ നിർദേശിക്കുകയായിരുന്നു. സർവേയ്‌ക്കായി സ്വകാര്യ ഏജൻസികൾ തയ്യാറാക്കിയ ആപ്ലിക്കേഷൻ ഉദ്യോഗസ്ഥർ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്യണമെന്നും നിർദേശിച്ചു. എന്നാൽ, ഇതിനെതിരെ ഉദ്യോഗസ്ഥർ പ്രതിഷേധം ഉയർത്തി. സർവേ വകുപ്പിലുള്ള ഉദ്യോഗസ്ഥരിൽ പലർക്കും സ്‌മാർട്ട് ഫോൺ ഇല്ല. പകരം ഫോൺ അനുവദിക്കാൻ വകുപ്പ് തയ്യാറായതുമില്ല.
ശേഖരിക്കുന്നത്
കർഷകന്റെ പേരും മേൽവിലാസവും
കൃഷി സ്ഥലത്തിന്റെ വിസ്‌തീർണം,
ഏത് വിളയാണ് കൃഷി ചെയ്യുന്നത്
ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ
കുടുംബം,വ്യക്തിപരമായ വിവരങ്ങൾ
എതിർത്ത
4 പേരെ
സ്ഥലം മാറ്റി
ഉറപ്പ് കാറ്റിൽപറത്തി
ഒക്ടോബർ 5 ന് തിരുവനന്തപുരത്ത് വകുപ്പ് ഡയറക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവീസ് സംഘടനകളുടെ യോഗത്തിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിച്ച് മാത്രമേ ഡിജിറ്റലൈസേഷൻ നടത്തൂ എന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് നടപ്പായില്ലെന്ന് മാത്രമല്ല, നിയമവിരുദ്ധ ഉത്തരവിനെതിരെ പ്രതിഷേധിച്ച മൂന്നു ജീവനക്കാരെ സ്ഥലം മാറ്റുകയും ചെയ്തു.
'കേന്ദ്ര സർക്കാരിന്റെ സർവേ ചട്ടം നിലനിൽക്കെയാണ് നിയമവിരുദ്ധ ഉത്തരവിറങ്ങിയത്. ഇതിനെ എതിർത്ത ജീവനക്കാർക്കെതിരായ പ്രതികാര നടപടി പ്രതിഷേധാർഹമാണ്."
-വിജയകൃഷ്‌ണൻ, ജനറൽ സെക്രട്ടറി , ഇക്കണോമിക്‌സ് ആൻഡ്
സ്റ്റാറ്റിസ്റ്റിക്‌സ് ടെക്‌നിക്കൽ സ്റ്റാഫ് ഓർഗനൈസേഷൻ