കോട്ടയം: വർഷങ്ങളായി കൃഷി ചെയ്യാതെ തരിശു നിലമായിരുന്ന കുമരകം മെത്രാൻ കായൽ തുടർച്ചയായി നാലാം തവണയും കതിരണിയുന്നു . ഈ സീസണിലെ വിത ഉദ്ഘാടനം കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ ഇന്ന് രാവിലെ നിർവ്വഹിക്കും.സ്വകാര്യ ടൂറിസ്റ്റു കേന്ദ്രമാക്കാൻ റിസോർട്ട് മാഫിയ പദ്ധതി തയ്യാറാക്കിയ 404 ഏക്കർ മെത്രാൻ കായലിൽ കടുത്ത എതിർപ്പുകൾ മറികടന്ന് സർക്കാരിന്റെ ഇച്ഛാ ശക്തി കാരണമാണ് കൃഷിയോഗ്യമായത്.ഒരു ഡസനോളം കർഷകരെ സംഘടിപ്പിച്ച് 2016 നവംബർ പത്തിനായിരുന്നു ആദ്യ വിത.ഉമ വിത്തായിരുന്നു വിതച്ചത്. നെല്ല് മൂപ്പെത്തിയപ്പോൾ മട പൊട്ടിച്ച് കൃഷി നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായി. പാടത്തു കാവൽ കിടന്നായിരുന്നു കർഷക തൊഴിലാളികൾ കൃഷി സംരക്ഷിച്ചത് ആദ്യ തവണത്തെ കൊയ്തൂത്സവം നാടിളക്കി മറിച്ചതായി. കീട ബാധയില്ലാതെ ആദ്യ തവണ തന്നെ നൂറ് മേനി കൊയ്ത മെത്രാൻ കായലിൽ അവസാന കൃഷിയിൽ ഏക്കറിന് 30 ക്വിന്റൽ നെല്ല് വരെ ലഭിച്ച റെക്കാ‌ഡ് വിളവായിരുന്നു. പ്രളയജലം കൊണ്ടുവന്ന എക്കലായിരുന്നു ഇതിന് കാരണം .ഇന്ന് എതിർപ്പുകളെല്ലാം കെട്ടടങ്ങി .കൂടുതൽ സ്ഥലത്ത് നെൽകൃഷിയായി. നെൽകൃഷി എങ്ങനെ ലാഭകരമാക്കാമെന്ന അനുഭവപാഠമാണ് മെത്രാൻ കായൽ ഇന്ന് നൽകുന്നത്. മൂന്നു മീറ്ററിലധികം വീതിയുള്ള പുറം ബണ്ട് തകർന്ന നിലയിലായിരുന്നു . 10 മുതല്‍ 16 മീറ്റർ നീളത്തിൽ പുറംബണ്ട് തകർന്നും മട വീണും നശിച്ചത് പുനർനിർമിച്ചു. പുറം ബണ്ടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി മൂന്നു മോട്ടോർ തറകളും നിർമിച്ചു. 60 എച്ച്പി യുടെ മൂന്നു മോട്ടോറുകളും പെട്ടിയും പറയും വൈദ്യുതി ലൈനും ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു. ഇഞ്ചൻ ചാലുകളും ഇടച്ചാലുകളും നിർമിച്ചു. പുറം മടകളും ഷട്ടറുകളും ബലപ്പെടുത്തി.എല്ലാ നിർമാണപ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കി കോടികൾ ചെലവഴിച്ചാണ് മെത്രാൻ കായൽ കൃഷി യോഗ്യമാക്കിയത്.ഇവിടെ ഉത്പാദിപ്പിച്ച നെല്ല് മെത്രാൻ അരി ബ്രാൻഡായി പുറത്തിറക്കിയപ്പോൾ നല്ല ഡിമാൻഡാണ് ലഭിച്ചത്.