പൊൻകുന്നം:ദേശീയപാതയിലും പാലാ-പൊൻകുന്നും റോഡിലുമുണ്ടായ രണ്ട് അപകടങ്ങളിൽ കാൽനടയാത്രക്കാരായ മൂന്നുപേർക്ക് പരിക്ക്.
പാലാ-പൊൻകുന്നം റോഡിൽ ആർ.ടി. ഓഫീസിനു മുന്നിൽ രാവിലെ കാൽനടയാത്രക്കാരനെ ബൈക്ക് ഇടിക്കുകയായിരുന്നു.പരിക്കേറ്റ മണിമല ആലപ്ര പനന്തോട്ടത്തിൽ ജോസഫ് ആന്റണിയെ (57) കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ രാജേന്ദ്ര മൈതാനത്തിനു സമീപം ഉച്ചക്ക് 12.30നാണ് രണ്ടാമത്തെ അപകടം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ നടപ്പാതയിലേയ്ക്ക് ഇടിച്ച് കയറി കാൽനട യാത്രികരായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ദർശനം കഴിഞ്ഞ് മടങ്ങിയ കോട്ടയം മാന്നാനം സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.നിയന്ത്രണം വിട്ട കാർ പാതയോരത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കിലും സ്വകാര്യ സ്ഥാപനത്തിന്റെ ബോർഡിലും ഇടിച്ചു. സിൻഡിക്കേറ്റ് ബാങ്ക് ജീവനക്കാരി പൊൻകുന്നം ഊരാപ്പള്ളിൽ മറിയാമ്മ കുര്യാക്കോസ് (54), മണിമലക്കുന്ന് നെടുംതോടുങ്കൽ ആശ(44) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരേയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് ഗുരുതരമായി ഒടിവ് സംഭവിച്ച മറിയാമ്മയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.