rlwy

ചങ്ങനാശേരി: റെയിൽവേ ബൈപ്പാസിൽ റോഡരികിൽ മാലിന്യം തള്ളൽ വീണ്ടും വ്യാപകമാകുന്നു. ബൈപ്പാസ് റോഡിലെ സ്വകാര്യവ്യക്തിയുടെ കാട് പിടിച്ചുകിടക്കുന്ന പുരയിടത്തിലേക്കാണ് രാത്രി കാലങ്ങളിൽ അറവ് മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ തള്ളുന്നത്. ഇവിടെ ചെറുതും വലുതുമായ മാലിന്യചാക്കുകൾ കാണാം. വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്നതും റെയിൽവേയ്ക്കു മുൻവശത്തുകൂടെ പോകുന്നതുമായ റോഡിന്റെ സമീപത്തായാണ് മാലിന്യശല്യം രൂക്ഷമായത്. ഇടക്കാലത്ത് നവീകരണത്തിന്റെ ഭാഗമായി റോഡിനു ഇരുവശവും വൃത്തിയാക്കിയിരുന്നെങ്കിലും ഇവിടം വീണ്ടും കാട് മൂടിയതാണ് മാലിന്യനിക്ഷേപം രൂക്ഷമാകാൻ കാരണം.

അറവ് മാലിന്യങ്ങൾ, ഹോട്ടലിൽ നിന്നുള്ള ഇറച്ചി വേസ്റ്റുകൾ, മറ്റ് ഭക്ഷണാവശിഷ്ടങ്ങൾ, വിവാഹസത്കാര പാർട്ടികളിൽ ബാക്കി വരുന്ന ഭക്ഷണവും പ്ലേറ്റുകളും, ജൈവഅജൈവമാലിന്യങ്ങൾ ഇങ്ങിനെ തള്ളുന്നവയിൽ ഉൾപ്പെടുന്നു. ഇരുചക്രവാഹനങ്ങളിലും കാറുകളിലും മറ്റും വന്നാണ് മാലിന്യങ്ങൾ തള്ളുന്നത്.
റോഡിൽ തന്നെ വലിച്ചെറിയുന്ന മാലിന്യ ചാക്കുകൾ വാഹനങ്ങളിൽ തട്ടി റോഡിൽ ചതഞ്ഞരഞ്ഞ് ചിതറിക്കിടക്കുന്നതും പതിവാണ്. അസഹ്യമായ ദുർഗന്ധം യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ഈ ഭാഗത്ത് മാലിന്യത്തിൽ തട്ടി വേണം നടന്നുപോകാനെന്ന അവസ്ഥയാണ് നിലനിൽക്കുന്നത്.

 പ്രദേശം കാടുമൂടി, വഴിവിളക്കുകളുമില്ല

വഴിലൈറ്റുകൾ തെളിയാത്തതാണ് ഒരു പരിധിവരെ മാലിന്യം നിക്ഷേപിക്കുന്നവർക്ക് അനുഗ്രഹമാകുന്നത്. രാത്രികാലങ്ങളിലാണ് മാലിന്യം തള്ളൽ വ്യാപകമാവുന്നത്. ഇറച്ചി അവശിഷ്ടങ്ങളും മറ്റും തള്ളുന്നത് പതിവായ സാഹചര്യത്തിൽ ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെയും ശല്ല്യം വർദ്ധിച്ചുവരികയാണ്.ബൈപ്പാസ് റോഡിൽ മാലിന്യം വലിച്ചെറിയുന്നത് പതിവായിട്ടും ബന്ധപ്പെട്ടവരാരും ഒരുനടപടിയും സ്വീകരിക്കാൻ തയ്യാറാകാത്തത് വൻ പ്രതിഷേധം തന്നെ ക്ഷണിച്ചുവരുത്തുന്നുണ്ട്. മാലിന്യം നിക്ഷേപിക്കരുതെന്ന ഒരു ചെറിയ ബോർഡ് പോലും ഈ ഭാഗത്ത് സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.