bineesh-bastin-

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടൻ ബിനീഷ് ബാസ്റ്റിനെ ജാതീയമായി ആക്ഷേപിച്ച സംഭവത്തിൽ കോളേജിനേയും യൂണിയനേയും വിമർശിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.

എസ്.എഫ്.ഐക്ക് ഏകാധിപത്യമുള്ള കോളേജാണ് പാലക്കാട് സർക്കാർ മെഡിക്കൽ കോളേജ് ഇവിടെ കോളേജ് യൂണിയൻ പരിപാടിക്കായി ഇടത് ആശയമുള്ള രണ്ട് പേരെയാണ് യൂണിയൻ ക്ഷണിച്ചത്. എന്നാൽ സംവിധായകനായ മേനോൻ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാൻ കഴിയില്ലെന്ന് അറിഞ്ഞ യൂണിയൻ നേതാക്കൾ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നായനാർക്കുവേണ്ടി കെ.ആർ ഗൗരിയമ്മയോട് മാറിനിൽക്കാൻ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റായിരുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയ സിനിമ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ച സംഭവത്തിൽ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് എം.എൽ.എ വി.ടി.ബൽറാമടക്കം സംഭവത്തിൽ കോളേജ് യൂണിയനെയാണ് വിമർശിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എസ്എഫ്‌ഐ ഏകാധിപത്യം ഉള്ള പാലക്കാട് മെഡിക്കൽ കോളേജ് യൂണിയൻ ലെഫ്റ്റ് ലിബറൽ ആയ സംവിധായകനെ ഉദ്ഘാടനത്തിന് വിളിക്കുന്നു. കൂട്ടിന് ഇരവാദ നാടൻ കമ്മിയായ നടനെയും .

മേനോൻ സഖാവിന് പിന്നോക്ക സഖാവിന്റെ കൂടെ വേദി പങ്കിടാൻ കഴിയില്ല എന്നറിഞ്ഞ സഖാക്കളുടെ കോളേജ് യൂണിയൻ മേനോൻ സഖാവിന് വേണ്ടി പിന്നോക്ക സഖാവിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത് ഒരു തെറ്റാണോ? ഇ കെ നായനാർക്കുവേണ്ടി കെ.ആർ ഗൗരിയമ്മയോട് മാറിനിൽക്കാൻ പറഞ്ഞത് പോലെയുള്ള ഒരു ചെറിയ അഡ്ജസ്റ്റ്‌മെന്റ്.

കഴിഞ്ഞ വർഷം ഇതേ പരിപാടിയുടെ ഉദ്ഘാടക കേരളവർമ്മയിലെ കവിതക്കളളിയായിരുന്നത്രെ. അപ്പോൾ കോളേജിന്റെയും യൂണിയന്റെയും ഏകദേശ നിലവാരം പിടികിട്ടിയിട്ടുണ്ടാവുമല്ലോ.

പാലക്കാടുള്ളത് മെഡിക്കൽ കോളേജ് അല്ല മേടിക്കൽ കോളേജ് ആണെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതാ . ഇവിടെ പഠിച്ചിറങ്ങുന്ന ഡോക്ടർമാരുടെ അടുത്ത് പോകുന്ന രോഗികളുടെ കഷ്ടകാലം.