pollution-in-india

ന്യൂഡൽഹി: പഞ്ചാബ്-ബംഗാൾ ബെൽറ്റിൽ 48 കോടി പേർ വായുമലിനീകരണം മൂലം മരിക്കുമെന്ന് പഠന റിപ്പോർട്ട്. ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. 225 രാജ്യങ്ങളിലെ അന്തരീക്ഷ മലിനീകരണം വിലയിരുത്തി നടത്തിയ പഠനത്തിൽ നേപ്പാളിലാണ് അന്തരീക്ഷ മലിനീകരണം ഏറ്റവും രൂക്ഷം എന്നും കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന നിഷ്കർഷിക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങൾ പാലിക്കുന്നതിൽ ഇന്ത്യ പൂർണ പരാജയമാണെന്നും ഈ പഠനത്തിൽ പറയുന്നു. ഇക്കാരണം കൊണ്ടാണ് ശ്വാസസംബന്ധമായ പ്രശ്നങ്ങൾ കാരണം രാജ്യത്തെ 40 ശതമാനം ജനങ്ങൾ മരണമടയുമെന്ന് പഠന റിപ്പോർട്ട് പറയുന്നത്. ഇന്ത്യ ടുഡേയാണ് ഈ പഠനറിപ്പോർട്ടിന്റെ വാർത്ത പുറത്തുകൊണ്ടുവന്നത്. വായുമലിനീകരണത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ഭൂരിഭാഗവും അപകടത്തിൽ

2013-17 കാലഘട്ടത്തിൽ നടത്തിയ സാംപിൾ രജിസ്‌ട്രേഷൻ സർവേ പ്രകാരം രാജ്യത്തെ ജനങ്ങളുടെ സാമാന്യ ആയുർദൈർഘ്യം 67 വയസിൽ നിന്നും 69 ആയി ഉയർന്നിരുന്നു. എന്നാൽ എന്നാൽ ഇന്തോ-ഗംഗാ സമതലത്തിലുള്ള ഏഴു സംസ്ഥാനങ്ങളിലുള്ള ജനങ്ങൾ 62 വയസ്സാകുമ്പോൾ തന്നെ വായുമലിനീകരണം കാരണം മരണമടയും എന്നാണ് റിപ്പോർട്ട് പറയുന്നത്. 1998 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ രാജ്യത്തെ വായുമലിനീകരണത്തിന്റെ തോതിൽ ഉണ്ടായിട്ടുള്ള 72 ശതമാനം ഉയർച്ചയാണ് ഇതിനു കാരണം. കഴിഞ്ഞ മൂന്ന് വർഷത്തിലും രാജ്യത്ത് വായുമലിനീകരണത്തിന്റെ അളവ് കാര്യമായി കൂടിയിട്ടുണ്ടെങ്കിലും ഇതിന്റെ വ്യക്തമായ കണക്ക് ലഭ്യമല്ല. രാജ്യത്തിലെ 14 നഗരങ്ങളിലെ ജനങ്ങളുടെ ആയുസുകളിൽ നിന്നും വായുമലിനീകരണം കാരണം 10 വർഷങ്ങൾ കുറയാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ഇതിൽ പ്രധാനമായും ബാധിക്കപ്പെട്ടിരിക്കുന്ന ഒരു നഗരം ഡൽഹിയാണ്. ഉത്തർ പ്രദേശിൽ മാത്രം ഇത്തരത്തിൽ 10 നഗരങ്ങൾ ഉണ്ട്. ഹരിയാനയിലെ ഫരീദാബാദാണ് വായുമലിനീകരണം രൂക്ഷമായിട്ടുളള മറ്റൊരു നഗരം.

പൂർണമായും നിരാശപ്പെടേണ്ടതില്ല

എന്നാൽ ഇതിനെ തടയാനുളള മാർഗവും എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ അന്തരീക്ഷ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പാലിക്കുക എന്നതാണ് ഇന്ത്യയുടെ മുന്നിൽ ആകെയുള്ള പോംവഴി. ഈ ചട്ടങ്ങൾ കൃത്യമായി പാലിക്കുകയാണെങ്കിൽ രാജ്യത്തെ ജനങ്ങളുടെ ആയുസിൽ 4.3 വർഷം കൂടി കൂട്ടിച്ചേർക്കാനാകും. മാത്രമല്ല ഇന്ത്യയുടെ 'ദേശീയ ശുദ്ധവായു പദ്ധതി' ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചാലും ഒരു പരിധി വരെ രാജ്യത്തെ ജനങ്ങളുടെ ജീവവായുവിനെ രക്ഷിക്കാനാകും. ഈ പദ്ധതി വഴി രാജ്യത്തെ 'പർട്ടിക്കുലേറ്റ് പൊള്യൂഷൻ' 30 മുതൽ 40 വരെ ശതമാനം കുറയ്ക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി ജനങ്ങളുടെ ആയുസ് 1.3 വർഷമായി ഉയർത്താനാകും. ഇന്തോ-ഗംഗ ഭൂതലത്തിൽ താമസിക്കുന്ന ജനങ്ങളുടെ ആയുസിൽ അത് 2 വർഷത്തിന്റെ വർദ്ധനവും ഉണ്ടാക്കും. വായുമലിനീകരണം നിയന്ത്രിക്കാൻ ഇന്ത്യയ്ക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ് എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ട്. ഇതും അവഗണിച്ചാൽ വൻ ദുരന്തത്തിലേക്കാകും രാജ്യം ചെന്നെത്തുക.