pj-joesph-

തിരുവനന്തപുരം: പി.ജെ.ജോസഫിനെ കേരള കോൺഗ്രസ് എം നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതായി ജോസഫ് പക്ഷം. സി എഫ് തോമസിനെ ഉപനേതാവായും തിരഞ്ഞെടുത്തു. ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പി. ജെ. ജോസഫ് അറിയിച്ചു. വർക്കിംഗ് ചെയർമാന് തന്നെയാണ് പാർട്ടി ചെയർമാന്റെ സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി വിപ്പും സെക്രട്ടറിയുമായി മോൻസ് ജോസഫിനെ തിരഞ്ഞെടുത്തതായി പി.ജെ. ജോസഫ് അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷമുള്ളതിനാൽ തങ്ങൾ (ജോസഫ് പക്ഷം) തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. അഞ്ചു പേരിൽ മൂന്നു പേർ പങ്കെടുത്തു. കട്ടപ്പന സബ് കോടതിയുടെ വിധി വരട്ടെ എന്നു പറഞ്ഞാണ് ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാഞ്ഞത്. ഇന്ന് വിധി വന്നിട്ടും കമ്മിറ്റിയിൽ പങ്കെടുക്കാൻ ജോസ് കെ. മാണി പക്ഷം തയ്യാറായില്ല. അവരെ കമ്മിറ്റിയുണ്ടെന്ന് അറിയിച്ചതാണ്. അവർക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ വരാന്‍ കഴിയില്ലെന്നറിയിക്കുകയായിരുന്നെന്നും പി ജെ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തന്നെപ്പറ്റി ജോസ് കെ മാണി കള്ളം പ്രചരിപ്പിക്കുകയാണെന്നും ജോസഫ് ആരോപിച്ചു. പി.ജെ. ജോസഫിനു പുറമേ സി.എഫ്. തോമസും മോൻസ് ജോസഫും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ജോസ് കെ. മാണി കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം വഹിക്കുന്നതിന് എതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരാൻ ഇന്ന് കട്ടപ്പന സബ് കോടതി നിർദ്ദേശിച്ചിരുന്നു. സ്റ്റേ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി സമർപ്പിച്ച ഹർജി കോടതി തള്ളുകയായിരുന്നു.

അതേസമയം, കോടതി വഴിയുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വഴി പാർട്ടിയിൽ അധികാരം ഉറപ്പിക്കാനാണ് ജോസ് കെ മാണിയുടെ നീക്കം .യഥാർത്ഥ കേരളകോൺഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായി ജോസ് കെ. മാണി വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.