കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്ത അലൻ ശുഹെെബ്, താഹ ഫസൽ എന്നിവരുടെ പേരിൽ യു.എ.പി.എ ചുമത്തിയത് പിൻവലിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസിനെതിരെ സി.പി.എം ഏരിയ കമ്മിറ്റി പ്രമേയം പാസാക്കി.
യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയത് ധൃതിപിടിച്ചാണെന്നും ലഘുലേഖയോ നോട്ടീസോ കെെവശം വച്ചാൽ യു.എ.പി.എ ചുമത്താനാകില്ലെന്നും പ്രമേയത്തിൽ പറയുന്നു. പൊലീസിന്റെ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവുമാണെന്നും ഏരിയാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിയാണ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടത്.
'മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട അലൻ ഷുഹൈബിന്റെയും താഹയുടെയും പേരിൽ യു.എ.പി.എ ചുമത്തിയ നടപടി പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു. ലഘു ലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്തക്ക തക്ക കുറ്റമല്ല. ഇന്നലെ അറസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ധൃതി പിടിച്ച് പൊലീസ് യു.എ.പി.എ ചുമത്തുകയായിരുന്നു. പൊലിസിന്റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവർന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗവും ആണ്. ഈ നടപടി പിൻവലിക്കണം'- സി.പി.എം കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി പ്രമേയത്തിൽ ആവശ്യപ്പെടുന്നു.