കോഴിക്കോട്: മാവോയിസ്റ്റ് ലഘുലേഖകൾ കൈവശം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെക്കുറിച്ച് അലന്റെ അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിൽ വികാരഭരിതമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു. കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് വിയ്യൂർ ജയിലിലേക്ക് പോകുന്ന അലനെ ഓർത്തുള്ള തന്റെ വിഷമങ്ങൾ പങ്കുവയ്ക്കുകയാണ് സജിത മഠത്തിൽ ഈ കുറിപ്പിലൂടെ. 'അലൻ വാവേ' എന്ന് അലനെ സംബോധന ചെയ്ത് തുടങ്ങുന്ന കുറിപ്പിൽ അലന്റെ വല്ല്യമ്മയായ തനിക്കും അലന്റെ അമ്മയ്ക്കും ഉറങ്ങാൻ സാധിക്കുന്നില്ലെന്ന് സജിത മഠത്തിൽ പറയുന്നു. അലൻ ഇനി ചുവന്ന മുണ്ടുകൾ ഉടുക്കാൻ പാടില്ലെന്നും പുസ്തകങ്ങൾ വായിക്കരുതെന്നും സജിത മഠത്തിൽ തന്റെ കുറിപ്പിൽ പറയുന്നു. നിയമം പഠിക്കാനായി റാങ്കുമായി പുറപ്പെട്ട അലൻ ഇനി നിയമത്തിന്റെ കുരുക്കഴിച്ച് എത്രനാൾ തള്ളി നീക്കുമെന്നും സജിത മഠത്തിൽ ചോദിക്കുന്നു.
സജിത മഠത്തിലിന്റെ ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
'അലൻ വാവേ വല്യമ്മക്കും അമ്മക്കും ഉറക്കം വരുന്നില്ല. നിന്റെ നീളം ഉതുക്കാൻ തക്കവണ്ണം പണിയിച്ച കട്ടിലിൽ ഞങ്ങൾ നിശ്ശബ്ദരായി ഇരിക്കുകയാണ്. നിലത്ത് കിടന്നാൽ പുറംവേദന വരുമെന്ന് നീ പറയാറില്ലെ?
നാളെ നിന്നെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും. നിനക്കായി വസ്ത്രങ്ങൾ എടുത്തു വെക്കുമ്പോൾ നിന്റെ ചുവന്ന മുണ്ടുകൾ എന്നെ ഭയപ്പെടുത്തുന്നതു പോലെ! ഇനി വെള്ളമുണ്ടുകൾ മതിയല്ലെ? രാത്രി പുസ്തകം വായിച്ചു ഉറങ്ങണ്ടെ? ഏത് പുസ്തമാണ് ബാഗിൽ വെക്കേണ്ടത്? അല്ലെങ്കിൽ നീ ഇനി ഒന്നും വായിക്കണ്ട!
പുസ്തകം നിനക്ക് എത്തിക്കാൻ തന്നെ ഭയം തോന്നുന്നു. നമുക്കിനി രാഷ്ട്രീയ ചർച്ചകൾ നടത്തണ്ട വാവേ... നിയമം പഠിക്കാൻ റാങ്കുമായി പുറപ്പെട്ട നീയിനി, നിയമത്തിന്റെ കുരുക്കഴിച്ച്,, അഴിച്ച്!
ഇനി എത്ര നാൾ? പെട്ടെന്ന് തിരിച്ച് വായോ! നിന്റെ കരുതലില്ലാതെ അനാഥമായ ഞങ്ങൾ!'