kerela-

കൊച്ചി : സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും നടൻ ബിനീഷ് ബാസ്റ്റിനും തമ്മിലുളള പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കേരള സമൂഹം വലിയ പ്രാധാന്യത്തോടയാണ് ചർച്ച ചെയ്തത്. ജാതിയാണ് ഇവർ തമ്മിലുളള പ്രശ്‌നങ്ങൾക്ക് മൂലകാരണം എന്ന തരത്തിലുളള വാദമുഖങ്ങൾ ചർച്ചകൾക്ക് കൊഴുപ്പേകി. ഇപ്പോൾ ദേശം, ജാതി എന്നിവയുടെ പേരിൽ വേർതിരിവ് കൽപ്പിക്കുന്ന തെറ്റായ സാമൂഹ്യചിന്തയുടെ പൊളളത്തരം തുറന്നുകാട്ടുകയാണ് കൗൺസിലറും സൈക്കോളജിസ്റ്റുമായ കല മോഹൻ.


'ജനിച്ചു വീണതിനെക്കാൾ വളർന്നു വരുന്ന ചുറ്റുപാടാണ് ഏറെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്.മാനുഷിക മൂല്യമുള്ളതും കൂടുതൽ തുല്യതയുള്ളതുമായ നീതിക്കു വേണ്ടിയുള്ള ശ്രമങ്ങൾ അവനവന്‍ ആദ്യം ചെയ്യാൻ ശ്രമിക്കണം. ആ സംവിധായകൻ ഒരുപാട് ചിന്തിച്ചിട്ടുണ്ടാകില്ല ഒരുപക്ഷെ.. തനിക്കു പ്രാധാന്യം വേണമെന്ന ബാലിശമായ ആഗ്രഹത്തിൽ വന്ന പ്രശ്‌നം ആണോ എന്ന് ഓർക്കാറുണ്ട്... അത്യുന്നതങ്ങളിൽ വൈകാരിക ബലമുള്ള ഒരാൾ അങ്ങനെ ചിന്തിക്കില്ല..'- കുറിപ്പിൽ പറയുന്നു.


കുറിപ്പിന്റെ പൂർണരൂപം


പി.ജിക്കു പഠിക്കാൻ കോഴിക്കോട് പോയപ്പോൾ ആണ്,
തെക്കത്തിയെയും മൂർഖനെയും കണ്ടാൽ, മൂർഖനെ വെറുതെ വിട്ടിട്ടു തെക്കത്തിയെ തല്ലിക്കൊല്ലണം എന്നൊരു പറച്ചിൽ ഉണ്ടെന്ന് കൊല്ലംകാരിയായ ഞാൻ കേട്ടത്..
ജാതി ചിന്ത കേട്ടിട്ടില്ല ആ കാലങ്ങളിൽ ഒന്നും..

ഓർമ്മവെച്ച നാള്‍ മുതല്‍ കൊല്ലം ജില്ലയിലെ, ചില ഇടങ്ങളിൽ നിന്നും പെണ്ണ് എടുക്കുകയും കൊടുക്കുകയും ചെയ്യരുത് എന്ന് അടക്കം പറഞ്ഞു കേട്ടിട്ടുണ്ട്.. പെണ്ണരശു നാടാണത്രെ..

പെണ്ണ് കൊടുത്താൽ, അമ്മായിയമ്മയും നാത്തൂനും പീഡിപ്പിക്കും..
ഇനി പെണ്ണെടുത്താലോ..
ചെക്കനെ പിന്നെ സ്വന്തം വീട്ടുകാർക്ക് ഇല്ല..
ആണുങ്ങൾ കിഴങ്ങൻമാർ ആണത്രേ..
എന്തിനും ഏതിനും എന്റെ ഒപ്പം തുറന്ന മനസ്സോടെ നില്‍ക്കുന്ന ചില പെണ്ണുങ്ങൾക്ക് ഈ നാടിന്റെ പാരമ്പര്യം ഉണ്ട്..
അത് കൊണ്ട് തന്നെ ഞാൻ ഉശിരുള്ള പെണ്ണുങ്ങളുടെ നാടെന്നു പറയും..

ഈ സ്ഥലങ്ങൾ ഉള്‍പ്പെടുന്ന ഞങ്ങളുടെ കൊല്ലം ജില്ലക്കാരെയും തിരുവനന്തപുരം ക്കാരെയും
വടക്കർക്ക് പേടിയാണത്രെ..
ഇവിടെ നിന്നും പെണ്ണെടുത്താൽ, കൊടുത്താല്‍ ഒക്കെ കുടുംബം കുളംതോണ്ടും എന്നാണ്..

ഈ നാട്ടു പറച്ചിലിൽ ബ്രാഹ്മണനും, നായരും, ചോവാനും തുടർന്നുള്ള എല്ലാ സമൂഹങ്ങളും പെടുമല്ലോ..
ഒന്നടങ്കം ആണ് പഴി ചാരുക എന്നോര്‍ക്കണം..

ഒരു സ്‌കൂളിൽ കൗൺസിലർ ആയി ജോലി നോക്കുന്ന സമയത്തു,
അവിടത്തെ ഹെഡ്മിസ്ട്രസ്, താഴെ ജാതിയിൽ പെട്ട ഒരാളായിരുന്നു..
മറ്റാരുമല്ല,
അത് അവർ സ്വയം പറയുക ആണ്..

നല്ലത് പറയുന്നത്, ഇങ്ങു താഴെ തസ്തികയില്‍ ഉള്ള പ്യൂണ്‍ ആണെങ്കിലും,
ജാതി താഴ്ന്നത് കൊണ്ട് ഞാന്‍ പറയുന്നത്,
താഴെ പദവിയില്‍ ഉള്ളവര്‍ പോലും അനുസരിക്കുന്നില്ല എന്ന് വിവരവും വിദ്യാഭ്യാസവും ഉള്ള ആ സ്ത്രീ വിലപിക്കുന്നത് കണ്ടു സഹിക്കെട്ട് പോയിട്ടുണ്ട്..
ഇത്തരം അനുഭവങ്ങള്‍ ദേശത്തിന്റെ വ്യത്യാസം ഇല്ലാതെ പലരും പങ്കു വെക്കാറുണ്ട്..

' നമ്മളാരും അവരുടെ ജാതി ഓര്‍ക്കാറില്ല.
പക്ഷെ, എത്ര ഉയര്‍ന്ന പദവിയില്‍ ഇരുന്നാലും അവര്‍ക്ക് ആ ചിന്ത മാറില്ല.. '
സങ്കടത്തോടെ ഒരു സഹപ്രവര്‍ത്തക പറഞ്ഞു..

ഈ കുറിപ്പെഴുതുന്ന കൊല്ലംകാരിയായ ഞാന്‍ ഒരു തിരുവനന്തപുരം നായരുടെ ഭാര്യ ആയിരുന്നു..
എനിക്കു അവിടെ ഒത്തുപോകാന്‍ ബുദ്ധിമുട്ട് ഉണ്ടായത്,
അമ്മായിഅമ്മയോടോ ഭാര്തതാവിനോടോ അമ്മായിഅപ്പനോടോ ആയിരുന്നില്ല..
ഞാന്‍ ചോവത്തി എന്നോ, എന്റെ വീട്ടുകാര്‍ മാറി നിക്കേണ്ടവര്‍ എന്നോ അവര്‍ കാണിച്ചിട്ടില്ല..
എന്നാല്‍, അവിടെ ഉളള മറ്റു ബന്ധുക്കളുടെ
ബാഹ്യമായ ഇടപെടല്‍ ഭാര്യ ഭതൃ ബന്ധങ്ങളുടെ അടുപ്പം ഇല്ലാതാക്കുകയും വിള്ളല്‍ കൂട്ടുകയും ചെയ്യും.. ചെയ്തു...
വിവാഹമോചനം വരെ എത്തി...

ഇനി ഒരു കൂട്ടുകാരിയുടെ അനുഭവം പറയാം..
'' എന്റെ അമ്മ ചോവത്തി ആയതിന്റെ പേരില്‍ നായരെ കെട്ടി തലകുനിച്ചു നില്‍ക്കേണ്ടി വന്നതാണ്..
എന്റെ ഹൈര ബുക്കില്‍ നായര്‍ എന്നാണ്..
അച്ഛന്‍ നായര്‍ ആണല്ലോ.. ''

നായരും ചോവത്തിയും ഉണ്ടാക്കിയ എന്റെ മോളോട് ഞാനും പറഞ്ഞു, അമ്മയുടെ ജാതി വെച്ചോളൂ..
അതാണ് എന്റെ മോളോട് ചെയ്ത വലിയ തെറ്റെന്നു ഞാന്‍ കുറ്റബോധത്തോടെ ഇന്ന് ചിന്തിക്കാറുണ്ട്..

നാളെ അവള്‍ തിരഞ്ഞെടുക്കുന്ന ബന്ധം എന്റെ കൂട്ടത്തില്‍ നിന്നാണെങ്കില്‍,
അവളുടെ അച്ഛന്റെ ഉയര്‍ന്ന ജാതിയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല എന്ന് ഒരു ഉറപ്പുമില്ല..

മോള് ജാതി വയ്‌ക്കേണ്ട, നീ അതില്ലാതെ ജീവിതം കൊണ്ട് പോകു..
നന്നായി പഠിച്ചു, ഇഷ്ടമുള്ള ജോലി സ്വീകരിക്കണം..
പരസ്പരം ബഹുമാനവും ധാരണയുമുള്ള ദാമ്പത്യം തിരഞ്ഞെടുക്കണം..
അത്രയുമേ അവളോട് ഇപ്പോള്‍ പറയാറുള്ളൂ..

വിജ്ഞാനം വര്‍ദ്ധിക്കുമ്പോള്‍ അജ്ഞതയെ പറ്റി ബോധം കൂടുന്നോ എന്ന് ഭയപ്പെടാറുണ്ട്..
ബലം സ്വയം ദൗര്ബല്യത്തെ ക്ഷണിച്ചു വരുത്തുന്ന അവസ്ഥ..

ആഹ്ലാദത്തിന്റെ ശില്‍പികള്‍ ദുഖത്തിന്റെ സന്തതികള്‍ ആണെന്നല്ലേ..

ജനിച്ചു വീണതിനെക്കാള്‍ വളര്‍ന്നു വരുന്ന ചുറ്റുപാടാണ് ഏറെയും വ്യക്തിത്വത്തെ സ്വാധീനിക്കുന്നത്..
മാനുഷിക മൂല്യമുള്ളതും കൂടുതല്‍ തുല്യതയുള്ളതുമായനീതിക്കു വേണ്ടിയുള്ള ശ്രമങ്ങള്‍ അവനവന്‍ ആദ്യം ചെയ്യാന്‍ ശ്രമിക്കണം..
ഒരു പ്രശ്‌നത്തെ പറ്റി ഉപരിപ്ലവമായ വിലയിരുത്തല്‍ നടത്താന്‍ അല്ലാതെ
ആഴത്തില്‍ ചിന്തിക്കാന്‍ സമയമില്ല..

ആ സംവിധായകന്‍ ഒരുപാട് ചിന്തിച്ചട്ടുണ്ടാകില്ല ഒരുപക്ഷെ..
തനിക്കു പ്രാധാന്യം വേണമെന്ന ബാലിശമായ ആഗ്രഹത്തില്‍ വന്ന പ്രശ്‌നം ആണോ എന്ന് ഓര്‍ക്കാറുണ്ട്...
അത്യുന്നതങ്ങളില്‍ വൈകാരിക ബലമുള്ള ഒരാള്‍ അങ്ങനെ ചിന്തിക്കില്ല..
അങ്ങനെ എങ്കില്‍ അത് സമാധാനപരമായി കൈകാര്യം ചെയ്യാന്‍ ആ പ്രിന്‍സിപ്പലിനും നേതാക്കള്‍ക്കും കഴിയുമായിരുന്നു..
അന്തസ്സോടെ പ്രതികരിക്കണമായിരുന്നു അവര്‍..