കോലഞ്ചേരി: ചികിത്സയില്ലാത്ത ഭ്രാന്തുപോലെയാണ് ചിലർക്ക് ചൂതാട്ടം. ഗോവയിലെ കാസിനോകളിൽ അങ്ങനെയെത്തുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി പെരുകുന്നു. ലക്ഷങ്ങൾ വലിച്ചെറിഞ്ഞ് ഭാഗ്യം പരീക്ഷിക്കുന്നതിനിടെ രക്ഷപ്പെടുന്നവരുണ്ട്. പക്ഷേ, കുത്തുപാളയെടുക്കുന്നവരാണ് ബഹുഭൂരിപക്ഷവും. ശനിയും ഞായറുമാണ് മലയാളികളുടെ തിരക്ക്.
ഐ.ടി പ്രൊഫഷണലുകളും ബിസിനസുകാരും മുതൽ അത്താഴ പട്ടിണിക്കാർ വരെ ചൂതാട്ടത്തിന്റെ മായാവലയത്തിലുണ്ട്. കാസിനോയെന്നും ഗാംബ്ളിംഗ് എന്നും െ്രസ്രെലിൽ പറയാമെങ്കിലും നാടൻ കറക്കിക്കുത്തു മുതൽ മുച്ചീട്ടും പന്നി മലർത്തും കീച്ചും ഗുണ്ടും ഇവിടെ കളിക്കാം. അതിനൊക്കെ െ്രസ്രെലൻ ഇംഗ്ലീഷ് പേരുകളുമുണ്ട്.
അംഗീകൃതമായ 12 സാധാരണ കാസിനോകളും തീരക്കടലിൽ നങ്കൂരമിട്ട ആഡംബരക്കപ്പലുകളിലെ ഒമ്പത് ഫ്‌ളോട്ടിംഗ് കാസിനോകളും ഗോവയിലുണ്ട്. അനധികൃതമായ നിരവധി എണ്ണം വേറെയും. എല്ലാറ്റിലും അത്യാഡംബര റെസ്റ്റോറന്റുകളും ഡാൻസ് ഫ്‌ളോറുകളും ലഹരിയും റെഡി.
കർശന പരിശോധനയ്ക്കുശേഷം ചെറിയ ബോട്ടിലാണ് കപ്പലിലേക്ക് എത്തിക്കുക.
എല്ലാ വെള്ളിയാഴ്ചകളിലും ട്രെയിനിലോ, വിമാനത്തിലോ ആണ് മലയാളികൾ എത്തുക. ശനിയും ഞായറും മാരത്തൺ കളികളിലായിരിക്കും മിക്കവരും. തിങ്കളാഴ്ച തിരികെ നാട്ടിലും പ്രത്യക്ഷപ്പെടും. പനാജിയിലാണ് കാസിനോകൾ. നേത്രാവതി ട്രെയിനിൽ കർമ്മാലിയിലിറങ്ങി പനാജിയിലേക്ക് പോകും. വിമാനത്തിലാണെങ്കിൽ ഡബോലിം എയർപോർട്ടിൽ ഇറങ്ങി 24 കിലോമീറ്റർ കാർ യാത്ര. രാവും പകലും പ്രവർത്തിക്കുന്ന കാസിനോയിൽ ശരാശരി പ്രവേശന ഫീസ് 2000 രൂപ. ചൂതാടിയാൽ മദ്യവും ഭക്ഷണവും സൗജന്യം.
കാസിനോയിലെ കളികൾ
അമേരിക്കൻ റൂലെറ്റ്, ബ്ളാക്ക് ജാക്ക്, അന്തർ ബാഹർ, ബക്കാർട്ട് ഫ്ളാഷ് , മിനി ഫ്ളാഷ്, സ്റ്റഡ് പോക്കർ, ത്രീ കാർഡ് പോക്കർ, ടൈസായ്, വീൽ ഫോർച്ച്യൂൺ, പബ്ലൂ.
ഫ്‌ളോട്ടിംഗ് കാസിനോകൾ :
ഡെൽറ്റിൻ റോയൽ, കാസിനോ പ്രൈഡ്, ഡെൽറ്റിൻ ജാക്ക്, ബിഗ് ഡാഡി, ഡെൽറ്റിൻ കാരവേല, കാസിനോ പ്രൈഡ് 2, കാസിനോ സ്‌ട്രൈക്ക്, കാസിനോ കാർണിവൽ, ചാൻസസ് കാസിനോ.
കുത്തുപാളയെടുക്കാൻ പറ്റിയ വഴി
ഇരിങ്ങാലക്കുട സ്വദേശി അലക്സ് റപ്പായി (യഥാർത്ഥ പേരല്ല) എട്ടു വർഷമായി കാസിനോകളിലെ സ്ഥിരം സന്ദർശകൻ. ചൂതാട്ടം ഹരമായപ്പോൾ കുടുംബവിഹിതം കിട്ടിയ ആറ് ഏക്കറും ഒരു പശു ഫാമും നഷ്ടപ്പെട്ടു. ഒടുവിൽ അഞ്ചു സെന്റിൽ ഒതുങ്ങി. വീട്ടുകാരറിയാതെ ഒടുവിലതും വിറ്റു. വാടക വീട്ടിൽ വീട്ടുകാരെയാക്കി വീണ്ടും ഗോവയ്ക്ക് വിമാനത്തിൽ പോകവേ കൈയിലുള്ളത് അഞ്ച് ലക്ഷം. ഇക്കുറി ജാക്ക്‌പോട്ടടിക്കുമെന്നാണ് വിശ്വാസം. നഷ്ടപ്പെട്ടാലോ ഇനി മടക്കമില്ലെന്ന് ആ ഭാഗ്യാന്വേഷിയുടെ മറുപടി.