sajitha-

മാവോയിസ്റ്റ് ലഘുലേഖകൾ കൈവശംവച്ചെന്നാരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെക്കുറിച്ച് അമ്മയുടെ സഹോദരിയും നടിയുമായ സജിത മഠത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ചർച്ചയായിരുന്നു.

എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ സജിത മഠത്തിലിന് നേരെ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. മുൻപ് ശബരിമല വിഷയത്തിൽ സജിത എടുത്ത നിലപാടിനുള്ള ശിക്ഷയാണ്,​ അല്ലെങ്കിൽ ശാപമാണ് അലനെ അറസ്റ്റ് ചെയ്തതിലൂടെ താരത്തിന് കിട്ടിയതെന്ന് വരെ ആക്ഷേപങ്ങൾ ഉയർന്നു. എന്നാൽ അന്ന് സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും ഇന്ന് തന്റെ അനിയത്തിയുടെ മകന്റെ വിഷയത്തിൽ ഇടപെടുന്നത് അവന്റെ വല്ല്യമ്മ എന്ന നിലയിലാണെന്നും അങ്ങനെ അവരോടൊപ്പം നിൽക്കുന്ന സമയത്ത് സോഷ്യൽമീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് തന്നെ സംബന്ധിച്ച് വിഷയമേ അല്ലെന്നും സജിത പ്രതികരിച്ചു.

എന്നെ സോഷ്യൽമീഡിയ അറ്റാക്ക് ചെയ്യുന്നു എന്നത് എന്നെ സംബന്ധിച്ച് വിഷയമല്ല. ഞാൻ അതേ കുറിച്ച് ആശങ്കാകുലയല്ല. എന്നെ ഇപ്പോൾ അലട്ടുന്നത് അലനെതിരേ യു.എ.പി.എ ചുമത്തി അവനെ അറസ്റ്റ് ചെയ്തു എന്ന വിഷയം മാത്രമാണ്.

എന്റെ പല രാഷ്ട്രീയ നിലപാടുകളുടെയും പേരില്‍ ശാപം കിട്ടുമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ ആയിക്കോട്ടെ. ഞാനത് എടുക്കാൻ തയ്യാറാണ്. എന്നെ സംബന്ധിച്ച് ഞാൻ മുന്നോട്ട് വച്ച രാഷ്ട്രീയ ബോധങ്ങൾ ശരിയാണെന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. അതിൽ നിന്ന് പുറകോട്ട് ഞാൻ പോവില്ല. ആ രാഷ്ട്രീയബോധം കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് നിങ്ങൾക്ക് സന്തോഷം തോന്നുകയാണെങ്കിൽ എനിക്കിത്രയേ പറയാനുള്ളൂ. നിങ്ങളുടെ വീട്ടിലും ഈ പ്രായത്തിലുള്ള കുട്ടികളുണ്ട്. ശ്രദ്ധിച്ചോളൂ... ഇതേ പോലെ 10- 25 പൊലീസുകാർ നിങ്ങളുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം. പ്രത്യേകിച്ച് ഈ രീതിയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ. സജിത പറഞ്ഞു.