തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ആരംഭിച്ച ആറാട്ട് ചടങ്ങുകൾ രാത്രി 10 മണിയോടെ സമാപിച്ചു. ശ്രീപദ്മനാഭ സ്തുതികളുമായി നൂറുകണക്കിനാളുകളാണ് ആറാട്ട് ചടങ്ങുകളിൽ പങ്കെടുത്തത്. ഘോഷയാത്ര കടന്നുപോയ പാതയോരങ്ങളിൽ നിറപറയും നിലവിളക്കും ഒരുക്കി നാമജപവുമായി ഭക്തർ വിഗ്രഹങ്ങളെ വണങ്ങി. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനങ്ങളിൽ ശ്രീപദ്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചു.
ശ്രീകോവിൽ വലംവച്ച് കൊടിമരച്ചുവട്ടിൽ ദീപാരാധനയും കഴിഞ്ഞ് പടിഞ്ഞാറെ നടവഴിയാണ് ആറാട്ട് യാത്ര പുറത്തിറങ്ങിയത്. വിഗ്രഹങ്ങൾ എഴുന്നള്ളിക്കുന്നതിന് മുമ്പ് പോറ്റിമാർക്ക് വാളും കോടിയും നൽകുന്ന ചടങ്ങും നടന്നു. വിഗ്രഹഘോഷയാത്ര ക്ഷേത്രത്തിന് പുറത്തിറങ്ങിയതോടെ വായ്ക്കുരവകളും പദ്മനാഭസ്തുതികളും ഉയർന്നു. ഘോഷയാത്ര വിളംബരം ചെയ്തുകൊണ്ട് പെരുമ്പറകൾ കെട്ടിയ ആന മുന്നിൽ നടന്നു. കോൽക്കാരും കുന്തക്കാരും വാൾക്കാരും സായുധ പൊലീസും റവന്യൂ വകുപ്പ് ജീവനക്കാരും അകമ്പടിയായി. നാമപജപങ്ങളോടെ ഭക്തരുടെ സംഘവും യാത്രയെ അനുഗമിച്ചു. 24 കിഴ്ശാന്തിമാരാണ് ഗരുഡവാഹനം തോളിലേറ്റിയത്. ക്ഷേത്രസ്ഥാനി മൂലം തിരുനാൾ രാമവർമ്മ ഉടവാളേന്തി വിഗ്രഹങ്ങൾക്ക് മുന്നിൽ നടന്നു. പടിഞ്ഞാറേ കോട്ട കടന്നപ്പോൾ 21 ആചാരവെടികൾ മുടങ്ങി. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തു കൂടി ഘോഷയാത്ര ശംഖുംമുഖത്തെത്തി. തിരുവല്ലം പരശുരാമ ക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണു ക്ഷേത്രം, അരകത്ത് ദേവീക്ഷേത്രം, ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള വിഗ്രഹങ്ങളും ഇതിനൊപ്പം എഴുന്നള്ളിച്ചിരുന്നു.
ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കി വച്ച വാഹനങ്ങളിൽ നിന്ന് വിഗ്രഹങ്ങൾ പ്രത്യേകം തയ്യാറാക്കിയ മണൽത്തിട്ടയിലെ വെള്ളിത്താലങ്ങളിലേക്ക് മാറ്റി. തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പൂജകൾ നടന്നു. പെരിയനമ്പി സഹകാർമ്മികനായിരുന്നു. തുടർന്ന് മൂന്ന് തവണ വിഗ്രഹങ്ങൾ സമുദ്രത്തിലാറാടിച്ചു. സമുദ്രതീർത്ഥാഭിഷേകവും മഞ്ഞൾപ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആയിരക്കണക്കിന് ഭക്തരാണ് ആറാട്ട് കാണാനായി ശംഖുംമുഖത്ത് തടിച്ചു കൂടിയത്. തിരിച്ചെഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിലെത്തി. തന്ത്രിയുടെ നേതൃത്വത്തിൽ കൊടിയിറക്ക് പൂജയും നടന്നു. ഇന്ന് രാവിലെ ആറാട്ട് കലശം നടക്കും.