മുംബയ്: ആർക്കും ഭൂരിപക്ഷമില്ലാതെ അനിശ്‌ചിതത്വം തുടരുന്ന മഹാരാഷ്‌ട്രയിൽ 288 അംഗ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായ ബി.ജെ.പി (105സീറ്റ്) രണ്ടു ദിവസത്തിനുള്ളിൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചേക്കും. അതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും എൻ.സി.പി നേതാവ് ശരദ് പവാർ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും കണ്ടതോടെ മഹാരാഷ്‌ട്ര ചർച്ചകൾ മുംബയിൽ നിന്ന് ഡൽഹിയിലേക്ക് മാറി.
എന്നാൽ ഇതിനിടെ അപ്രതീക്ഷിത നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന. എൻ.സി.പി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയെന്നും സർക്കാർ രൂപീകരിക്കുന്നതിനായി ശിവസേന പവാറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് മുതിർന്ന നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവത്ത് ചൊവ്വാഴ്ച പറഞ്ഞു. സോണിയ ഗാന്ധിയും ശരദ് പവാറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇന്ത്യ ടുഡേയോടാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റം സഭവിക്കും. ഞങ്ങൾ പൊരുതുന്നത് നീതിക്ക് വേണ്ടിയാണെന്നും ഞങ്ങൾ തന്നെ ഇവിടെ വിജയിക്കുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. സംസ്ഥാനത്ത് ഒരു സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാനാണ് ശിവസേന അദ്ധ്യക്ഷൻ ഉദ്ദവ് താക്കറെയുടെ ആഗ്രഹം അതുകൊണ്ടാണ് ഞങ്ങൾ ഗവർണറെ കണ്ട് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയതെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ആവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാരണം, ശരദ് പവാർ ഡൽഹിയിലെ മുതിർന്ന നേതാവാണ്. അദ്ദേഹത്തിനെ എന്തിനാണ് മഹാരാഷ്ട്രയിലേക്ക് കൊണ്ടുവരുന്നതെന്ന് സഞ്ജയ് ചോദിച്ചു. 'ഞാൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. ഞാൻ കള്ളം പറയുന്നതല്ല'- സഞ്ജയ് റാവത്ത് കൂട്ടിച്ചേർത്തു. അതേസമയം, ഏഴിന് മുൻപ് ആരും മുന്നോട്ടു വന്നില്ലെങ്കിൽ, നിയമസഭയുടെ കാലാവധി നവംബർ 9ന് പൂർത്തിയാകുന്നത് കണക്കിലെടുത്ത് സർക്കാർ രൂപീകരണത്തിന് മുന്നിട്ടിറങ്ങുമെന്ന് ഗവർണർ ഭഗത് സിംഗ് കോശിയാരി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സർക്കാർ നവംബർ പത്തിനു മുൻപ് സത്യപ്രതിജ്ഞ ചെയ്തില്ലെങ്കിൽ ഭരണപ്രതിസന്ധിയുണ്ടാകും. അതൊഴിവാക്കാൻ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ ചെയ്യാൻ ഗവർണർ നിർബന്ധിതമാകും.
ശരത് പവാറും ഇന്നലെയാണ് ഡൽഹിയിൽ സോണിയാ ഗാന്ധിയെ കണ്ടത്. സർക്കാർ രൂപീകരിക്കാൻ തങ്ങൾക്ക് ഭൂരിപക്ഷമില്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധി അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ അകറ്റി നിറുത്താൻ ശിവസേനയ്‌ക്ക് പിന്തുണ നൽകുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയില്ല. ശിവസേനയുമായി സഹകരിക്കാൻ സോണിയയ്‌ക്ക് താത്പര്യമില്ലെന്ന് സൂചനയുണ്ട്. അടുത്ത ദിവസം വീണ്ടും മഹാരാഷ്‌ട്ര വിഷയത്തിൽ ഇരു നേതാക്കളും ചർച്ച നടത്തും. എൻ.സി.പിയുമായി ശിവസേന നടത്തിയ ചർച്ചകൾ ബി.ജെ.പിയുമായുള്ള വിലപേശൽ തന്ത്രങ്ങളാണോ എന്ന സംശയം കോൺഗ്രസിനുണ്ട്. അതിനാൽ ക്ഷമയോടെ കാത്തിരിക്കാനാണ് കോൺഗ്രസ് ഹൈക്കമ്മാൻഡ് ആഗ്രഹിക്കുന്നത്. 175 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതിനിടെ സത്യപ്രതിജ്ഞയ്‌ക്കായി ബി.ജെ.പി മുംബയിലെ വാങ്കഡെ സ്‌റ്റേഡിയം ബുക്ക് ചെയ്‌തിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിക്കാൻ ബി.ജെ.പി നടത്താൻ പോകുന്ന നീക്കങ്ങളാകും അടുത്ത ദിവസങ്ങളിൽ രംഗം കൊഴുപ്പിക്കുക.