ambalappuzha-palpayasam

ആലപ്പുഴ: നാട്ടുകാരുടെ ശക്തമായ എതിർപ്പിനെ തുടർന്ന് അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് മാറ്റാനുള്ള തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉപേക്ഷിച്ചു. പകരം വയ്‌ക്കാൻ കഴിയാത്ത രുചിമാധുര്യത്തിനാൽ മലയാളിക്ക് പ്രിയപ്പെട്ട അമ്പലപ്പുഴ പാൽപ്പായസത്തിന് ഗോപാലകഷായം എന്ന പേര് നിലവിൽ വന്നതായി കഴിഞ്ഞ ദിവസമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ അറിയിച്ചത്. ഇത് വിവാദമായതോടെ നാട്ടുകാർ എതിർപ്പറിയിച്ച് മുന്നോട്ടു വന്നു. തുടർന്നാണ് പേര് മാറ്റം വേണ്ടെന്ന തീരുമാനത്തിലേക്ക് ബോർഡ് എത്തിയത്.

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേരുമാറ്റുമെന്ന പ്രചാരണം തെറ്റിദ്ധാരണ മൂലമാണെന്ന് പദ്‌മകുമാർ പറയുന്നു. അമ്പലപ്പുഴ പാൽപ്പായസത്തിന് പേറ്റന്റിന് കൊടുത്ത കൂട്ടത്തിൽ ഗോപാലകഷായം എന്ന പേര് കൂടി കൊടുക്കാനാണ് ആലോചിച്ചത്. അതിന്റെ ആവശ്യമില്ലെന്നാണ് നാട്ടുകാരുടെ തീരുമാനമെങ്കിൽ അതിനുവേണ്ടി വാശിപിടിക്കില്ല. അമ്പലപ്പുഴ ക്ഷേത്രത്തോടും പാൽപ്പായസത്തോടുമുള്ള വിശ്വാസ്യത പലരും മുതലെടുക്കുന്നത് കണ്ടിട്ടാണ് അമ്പലപ്പുഴ പേറ്റന്റ് എടുക്കാൻ തീരുമാനിച്ചത്. പല സദ്യകളിലും അമ്പലപ്പുഴ പാൽപ്പായസമെന്ന് തെറ്റിദ്ധാരണയുണ്ടാക്കി പായസം വിതരണം നടത്തുന്നുണ്ട്. ക്ഷേത്രത്തിലെ നിവേദ്യമെന്ന ധാരണയുണ്ടാക്കി പായസം വിൽപ്പന നടത്തുന്നവരുണ്ട്. അത്തരം മുതലെടുപ്പ് തടയുന്നതിനുള്ള ശ്രമമല്ലാതെ മറ്റൊന്നും ദേവസ്വം ബോർഡ് ആലോചിച്ചിട്ടില്ലെന്നും പ്രസിഡന്റ് വ്യക്തമാക്കി.

ആചാരപരമായി ഗോപാലകഷായം എന്നാണ് മുമ്പ് അമ്പലപ്പുഴ പാൽപ്പായസം അറിയപ്പെട്ടിരുന്നത്. പരമ്പരാഗതമായ രീതിയിൽ കൃത്യമായ ചിട്ടവട്ടങ്ങളോടെ തയ്യാറാക്കുന്ന പാൽപ്പായസം ഭഗവാന് നിവേദിച്ച ശേഷമാണ് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കഷായം പോലെ പാലും വെള്ളവും എട്ടുമണിക്കൂറോളം വെന്തുവറ്റിയ ശേഷം അരിയും പഞ്ചസാരയും ചേർത്ത് തയ്യാറാക്കുന്നതിനാലാണ് ഇതിന് ഗോപാലകഷായം എന്ന പേര് വന്നത്.

പേരുമാറ്റത്തിനെതിരെ കടുത്ത പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ. അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിലാണ് നാടറിയുന്നത്. അമ്പലപ്പുഴ എന്നുകേട്ടാൽ തന്നെ പാൽപ്പായസമായിരിക്കും പലരുടെയും മനസിൽ ഓടിയെത്തുക. നാടിന്റെ യശസും ഇതാണ്. അതുകൊണ്ടുതന്നെ 'അമ്പലപ്പുഴ പാൽപ്പായസം' എന്നപേരിൽ പേറ്റന്റ് നേടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പേര് മാറ്റൽ അംഗീകരിക്കാനാവില്ലെന്ന് ക്ഷേത്രോപദേശക സമിതിയും വ്യക്തമാക്കിയിരുന്നു.