കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്കൊടിപിടിച്ച വർഗവഞ്ചകനെന്ന് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ്. വയനാട് പ്രസ് ക്ലബിലാണ് തപാൽ മാർഗം പ്രതിഷേധ കുറിപ്പ് എത്തിയത്. ഭരണകൂട ഭീകരതക്കെതിരെ തെരുവിലിറങ്ങണമെന്നും കുറിപ്പിൽ ആഹ്വാനം ചെയ്യുന്നു. ജനകീയ മാവോവാദി വിപ്ലവകാരികളെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയ ഭരണകൂടനടപടിയെ അപലപിക്കുന്നു എന്നുപറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. ചെങ്കൊടി പിടിച്ച വർഗവഞ്ചകനായ പിണറായി വിജയനെ തിരിച്ചറിയണമെന്നും കുറിപ്പിൽ പറയുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുൾപ്പെടുന്ന കപട കമ്യൂണിസ്റ്റുകൾ ഹിന്ദുത്വ ഫാസിസ്റ്റുകളായ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പാദസേവകരാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുറിപ്പിൽ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് മാവോവാദികളുടെ പ്രതിഷേധക്കുറിപ്പ് തപാൽ മാർഗം വയനാട് പ്രസ് ക്ലബിലെത്തിയത്. മേപ്പാടിയിൽ നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്.