ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയുടെ 32-ാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ നോട്ട് ടു മൈ സെൽഫ് എന്ന ഹാഷ്ടാഗിൽ സ്വന്തം കൈപ്പടയിൽ കൊഹ്‌ലി എഴുതിയ കത്ത് വൈറലായി. എന്റെ ജിവിതം, എന്റെ ജീവിത പാഠങ്ങൾ പതിനഞ്ചുകാരനായ എന്നോട് തന്നെ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് കൊഹ്‌ലി കത്ത് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. വിരാട് കൊഹ്‌ലിയുടെ വിളിപ്പേരാണ് ചിക്കൂ.
കത്തിൽ നിന്ന്:
ഹായ് ചിക്കു
ആദ്യം തന്നെ നിനക്ക് സന്തോഷകരമായ ജന്മദിനം നേരുന്നു. നിനക്ക് എന്നോട് ഒത്തിരികാര്യങ്ങൾ ചോദിക്കാനുണ്ടെന്നറിയാം. പക്ഷ അതിനെല്ലാത്തിനും ഉത്തരം നൽകുവാൻ എനിക്ക് കഴിയില്ല.
എല്ലാ വെല്ലുവിളികളും ആവേശഭരിതവും എല്ലാ നിരാശകളും പഠിക്കാനുള്ള അവസരങ്ങളുമാണ്. നിനക്ക് ഇന്നിത് മനസിലാവില്ല. ലക്ഷ്യത്തേക്കാൾ പ്രധാനം ആ യാത്രയാണ്. ആ യാത്രമഹത്തരവുമാണ്.
വിരാട് നിനക്കായി ജീവിതം ഒരുപാട് വലിയ കാര്യങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്. നിന്റെ വഴിയേ വരുന്ന അവസരങ്ങളോരോന്നും നി സ്വന്തമാക്കണം. ഉയരാൻ മറക്കില്ലെന്ന് നീ നിനക്കു തന്നെ ഉറപ്പുകൊടുക്കുക. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടാലും വീണ്ടും ശ്രമിക്കുക.
നിന്നെ ഒരുപാട് പേർ സ്‌നേഹിക്കും. അതുപോലെ നിനക്ക് അറിയാത്തവർ പോലും വെറുത്തെന്നും വരാം . അരെക്കുറിച്ചോർക്കേണ്ട.. നീ നിന്നിൽ തന്നെ വിശ്വാസമർപ്പിക്കുക. അച്ഛൻ ഇന്ന് സമ്മാനിക്കാതെ പോയ ഷൂസിനെക്കുറിച്ചാവും നീയിപ്പോൾ ചിന്തിക്കുന്നത്. ഇന്നു രാവിലെ അച്ഛൻ നൽകിയ ആശ്ലേഷത്തെയും നിന്റെ ഉയരത്തെക്കുറിച്ച് പറഞ്ഞ തമാശയെയും വച്ച് നോക്കുമ്പോൾ അതെത്ര നിസാരമാണ്. ഇതൊക്കെ ആസ്വദിക്കൂ. അച്ഛൻ ചിലപ്പോൾ കർക്കശക്കാരനാകും. അതൊക്കെ നിന്റെ നന്മയ്ക്കാണ്. നമ്മുടെ മാതാപിതാക്കൾ നമ്മളെ മനസിലാക്കില്ലെന്ന് ചിലപ്പോൾ നമ്മൾ കരുതും. എന്നാൽ നമ്മുടെ കുടുംബം മാത്രമാണ് നമ്മളെ നിരുപാധികം സ്‌നേഹിക്കുന്നതെന്ന് നീ ഓർക്കണം. അവരെ തിരിച്ചും സ്‌നേഹിക്കുക. ബഹുമാനിക്കുക. പറ്റാവുന്നിടത്തോളം അവരോടൊത്ത് സമയം ചെലവിടുക. അച്ഛനോട് അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് ഇന്നും നാളെയും എപ്പോഴും പറയൂ.
അവസാനമായി ഒരു കാര്യം കൂടി. നീ നിന്റെ ഹൃദയത്തെ പിന്തുടരുക. സ്വപ്‌നങ്ങളെ സ്വന്തമാക്കുക. കരുണയുള്ളവനാവുക. സ്വപ്‌നം കാണുന്നതാണ് കാര്യങ്ങളെ മാറ്റിമറിക്കുന്നതെന്ന് ലോകത്തെ കാണിച്ചുകൊടക്കുക. നീ നീയായി തന്നെയിരിക്കുക. ആ പൊറാട്ട ആസ്വദിച്ചുകഴിക്കൂ ചങ്ങാതി. വരും കാലങ്ങളിൽ ഇതൊക്കെ അതൊക്കെ വലിയ ആർഭാടമാകും.
എല്ലാ ദിവസവും സൂപ്പറാക്കൂ
വിരാട്