kaumudy-news-headlines

1. പന്തീരങ്കാവില്‍ യു.എ.പി.എ കേസില്‍ പ്രതികളായ അലന്‍ ഷുഹൈബിനും താഹ ഫസലിനും ജാമ്യമില്ല. യു.എ.പി.എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാന്‍ ആവില്ല എന്ന് കോടതി. ഈ മാസം 15 വരെ പ്രതികള്‍ റിമാന്റില്‍ തുടരും. പ്രതികളെ കാണാന്‍ സമയം അനുവദിക്കണം എന്ന അഭിഭാഷകരുടെ ആവശ്യത്തിന് കോടതി അംഗീകാരം. അഭിഭാഷകന് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ പ്രതികളെ ഒരു മണിക്കൂര്‍ ജയിലില്‍ സന്ദര്‍ശിക്കാം.


2. യു.എ.പി.എയില്‍ പ്രോസിക്യൂഷന്‍ ഇന്നലെ തന്നെ കൃത്യമായ നിലപാട് അറിയിച്ചിരുന്നു. യു.എ.പി.എ പിന്‍വലിക്കാന്‍ സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കാത്ത സാഹചര്യത്തില്‍ വകുപ്പ് പിന്‍വലിക്കാന്‍ ആവില്ല എന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം വേണം എന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കും എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പുതിയ സാഹചര്യത്തില്‍ പ്രതികളെ തെളിവെടുപ്പിന് ആയി അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറണ്ടിന് അപേക്ഷ നല്‍കും. പ്രതികളില്‍ നിന്നും പിടിച്ചെടുത്ത രേഖകളുടെ ആധികാരിത തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവും അന്വേഷണ സംഘം അപേക്ഷ നല്‍കുക.
3. കേസില്‍ പ്രതികരില്‍ താഹ ഫസലിന്റെ കുടുംബം. ജുഡീഷ്യറിയില്‍ വിശ്വാസം ഉണ്ടെന്ന് അമ്മയും സഹോദരനും. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കും. മാവോയിസ്റ്റ് സംഘടനകളുമായി ഇരുവര്‍ക്കും ഒരു ബന്ധവുമില്ല. താഹ തീവ്ര സി.പി.എം പ്രവര്‍ത്തകന്‍ എന്നും കുടുംബം
4. സി.പി.ഐ മാവോയിസ്റ്റിനെ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. അല്‍ഖ്വയ്ദ, ഐ.എസ് തുടങ്ങിയവയ്ക്ക് ഒപ്പം പട്ടികയില്‍ ലോകത്തിലെ ആറാമത്തെ സ്ഥാനത്ത് ആണ് സി.പി.ഐ മാവോയിസ്റ്റ്. ഇന്ത്യയില്‍ ഏറ്റവും അധികം ആക്രമണം നടത്തിയ സംഘടന എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏറ്റവും കൂടുതല്‍ ഭീകരാക്രമണം നേരിടുന്ന ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
5. ജമ്മു കശ്മീരില്‍ നിന്ന് മാത്രമാണ് 57 ശതമാനം തീവ്രവാദ ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീര്‍ കഴിഞ്ഞാല്‍ ഛത്തീസ്ഗഡ് ആണ് തീവ്രവാദ ആക്രമണങ്ങളുടെ കാര്യത്തില്‍ മുമ്പിലുള്ളത്. തൊട്ടുപിന്നാലെ മണിപ്പൂര്‍ ആണുള്ളത്. 2018ല്‍ 311 പേരെ സംഘടന വധിച്ചെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് ഇത് 833 ആക്രമണങ്ങളിലായി 240 മരണം എന്നാണ്. ഈ കണക്കുകളിലെ വൈരുദ്ധ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രാലയം തയ്യാറായിട്ടില്ല.
6. അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്പ്പിനിടെ രക്ഷപ്പെട്ട ചത്തീസ്ഗഡ് സ്വദേശിയായ ദീപക്ക് മറ്റു മാവോയിസ്റ്റുകള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ് . മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റില്‍ നിന്നു കണ്ടെത്തിയ പെന്‍ഡ്രൈവില്‍ നിന്ന് ആണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ പകര്‍ത്തി പെന്‍ഡ്രൈവില്‍ സൂക്ഷിച്ചത് മാവോയിസ്റ്റു സംഘമാണ്. തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുളള പ്രത്യേക പരിശീനമാണ് ചത്തീസ്ഗഡിലെ ദണ്ഡകാരുണ്യ ദളത്തില്‍ നിന്നെത്തിയ ദീപക് നല്‍കുന്നത്. വെടിവയ്പ്പിനിടെ മഞ്ചിക്കണ്ടിയില്‍ നിന്ന് വലിയ ചെറുത്തു നില്‍പ്പില്ലാതെ ദീപക് രക്ഷപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കും വേണ്ടി വനത്തില്‍ രണ്ടു ദിവസം കൂടി തിരച്ചില്‍ നടത്തിയിരുന്നു.
7. ഡല്‍ഹിയില്‍ വായു മലിനീകരണം ക്രമാതീതമായി കൂടിയ സംഭവത്തില്‍ യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാരെ സുപ്രീം കോടതി ഇന്ന് വിളിച്ചു വരുത്തും. വയലുകള്‍ കത്തിക്കുന്നത് തടയുന്നത് അടക്കം മലിനീകരണം കുറക്കാന്‍ സ്വീകരിച്ച നടപടികള്‍ സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഡല്‍ഹിയില്‍ കടുത്ത അന്തരീക്ഷ മലിനീകരണം ആണ് രേഖപ്പെടുത്തി ഇരുന്നത്. അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു
8. യു.പി, ഹരിയാന, പഞ്ചാബ്, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ ഇന്ന് ഹാജരാകും. കര്‍ഷകര്‍ വയലുകള്‍ കത്തിക്കുന്നത് തടയാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് സര്‍ക്കാറുകള്‍ കോടതിയെ അറിയിക്കും. തങ്ങളുടെ ഉപജീവനത്തിന് വേണ്ടി മറ്റുളളവരെ കൊല്ലാന്‍ കര്‍ഷകര്‍ക്ക് അധികാരമില്ലെന്ന് വിമര്‍ശിച്ച കോടതി കത്തിക്കല്‍ തുടര്‍ന്നാല്‍ യാതൊരു ദയയും കര്‍ഷകര്‍ക്ക് ഉണ്ടാവില്ലെന്നും താക്കീത് ചെയ്തിരുന്നു. അതിനിടെ ഇന്നലെയോടെ ഡല്‍ഹിയിലെ വായു നിലവാരം ഭേദപ്പെട്ടിരുന്നു.
9. മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ, സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങിയില്ല. ശനിയാഴ്ചയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആയില്ലെങ്കില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. മുഖ്യമന്ത്രി പദത്തിലടക്കം സര്‍ക്കാറില്‍ തുല്യ പങ്കാളിത്തം വേണമെന്ന് ആവശ്യപ്പെട്ടാണ് ശിവസേനക്കും ബി.ജെ.പിക്കും ഇടയില്‍ തര്‍ക്കം ഉടലെടുത്തത്. ഇതുവരെയും ഇരു പാര്‍ട്ടികള്‍ക്കും സമവായത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല