വാഷിംഗ്ടൺ: താലിബാനും ഐസിസിനുമൊപ്പം സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ്പിനെ അമേരിക്ക ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് സംഘടന. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടത്തിയത് മാവോയിസ്റ്റുകളാണെന്നും അമേരിക്ക പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
2018ലെ ഭീകരാക്രമണങ്ങൾ കണക്കിലെടുത്ത് തയ്യാറാക്കിയ ലിസ്റ്റിൽ ആദ്യ സ്ഥാനം താലിബാനാണ്. ഐസിസ് ആണ് രണ്ടാം സ്ഥാനത്ത്. അൽ ഷബാബ്, ബോക്കോ ഹറാം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫിലിപ്പീൻസ് എന്നിവയാണ് ലിസ്റ്റിൽ സി.പി.ഐ മാവോയിസ്റ്റിന് മുന്നിലുള്ളത്.
2018ൽ ഇന്ത്യയിൽ സി.പി.ഐ മാവോയിസ്റ്റ് 176 ആക്രമണങ്ങൾ നടത്തി. ഹിസ്ബുൾ മുജാഹിദീൻ, ലഷ്‌കറെ തയ്‌ബ എന്നിവയെക്കാൾ കൂടുതൽ ആക്രമണങ്ങൾ മാവോയിസ്റ്റുകൾ നടത്തിയെന്നും 311 പേരെ വധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ മാവോയിസ്റ്റ് വേട്ടയും ആക്രമണങ്ങളും വീണ്ടും ചർച്ചയാകുന്നതിനിടെയാണ് അമേരിക്കയുടെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
അതിനിടെ, അമേരിക്കൻ സെനറ്റിൽ നടന്ന ചർച്ചയിൽ ഇന്ത്യയിൽ ഐഎസ് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നെന്നും അത് പരാജയപ്പെടുത്തിയെന്നും അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടറും ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ആക്ടിംഗ് ഡയറക്‌ടറുമായ റസൽ ട്രാവേഴ്സ് വ്യക്തമാക്കി. ഐസിന്റെ ദക്ഷിണേഷ്യൻ മേഖലയിലെ ഖൊറാസാൻ ഗ്രൂപ്പാണ് ആക്രമണത്തിന് പദ്ധതിയിട്ടത്.
ദക്ഷിണേഷ്യയിലെ 4000ത്തോളം ഭീകരർ ഐസിസിനെ മാതൃകയാക്കി പ്രവർത്തിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാന് പുറത്ത് ഇവർ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെന്നും റസൽ പറഞ്ഞു. നേരത്തെ ന്യൂയോർക്കിൽ ഇവർ നടത്താനിരുന്ന ആക്രമണം അമേരിക്കൻ ഫെഡറൽ പൊലീസ് പരാജയപ്പെടുത്തിന്നും റസൽ പറഞ്ഞു.