kerala-

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡെവലപ്മെന്റ് ബാങ്കിന്റെ സഹായം. ഇതിനുള്ള കരാറിൽ സംസ്ഥാന സർക്കാരും ജർമൻ ഡെവലപ്മെന്റ് ബാങ്കും ഒപ്പുവെച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.

1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡെവലപ്മെന്റ് ബാങ്ക് നൽകുക. ഇതിനു പുറമെ 25 കോടി രൂപ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർദ്ധനയ്ക്കുമായി ഗ്രാന്റായും നൽകും.

സാമ്പത്തിക സഹായം സംബന്ധിച്ച് കേരളവും കേന്ദ്രസർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമ്മാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസാമ്പത്തിക കാര്യ വകുപ്പിന് കൈമാറിയിരുന്നു. ഒക്ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്റ് ഒപ്പുവച്ചു. തുടർന്നാണ് ചൊവ്വാഴ്ച സംസ്ഥാനവുമായി കരാർ ഒപ്പുവെച്ചത്.

അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടുന്നു. കെ.എസ്.ടി.പിയാണ് പണി നടത്തുക. മേയ് 2020 ഓടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.