ആലപ്പുഴ: നറുക്കെടുപ്പ് നടക്കുന്നതിന് രണ്ട് മിനിറ്റ് മുമ്പ് ലോട്ടറി എടുത്ത മുൻ ലോട്ടറി വിൽപനക്കാരിയെ തേടിയെത്തിയത് അറുപതുലക്ഷത്തിന്റെ ഭാഗ്യ സമ്മാനം. അക്ഷയ ഭാഗ്യക്കുറി ഒന്നാം സമ്മാനം 60 ലക്ഷം രൂപയും 8000 രൂപ വീതമുള്ള 11 പ്രോത്സാഹന സമ്മാനങ്ങളുമാണ് തെക്കനാര്യാട് വെള്ളാപ്പള്ളി കോളനിയിൽ ലേഖ പ്രകാശിന് ലഭിച്ചത്. കൊമ്മാടി കുയിൽ ലോട്ടറി ഏജൻസിയിൽനിന്ന് എവൈ–771712 നമ്പർ ലോട്ടറി ടിക്കറ്റ് എടുത്തത് ഇന്നലെ 2.58ന്. വൈകിട്ട് മൂന്നിന് ആയിരുന്നു നറുക്കെടുപ്പ്. ആകെ 12 ടിക്കറ്റുകളാണ് എടുത്തത്.
രണ്ട് വർഷം മുമ്പ് വരെ കലക്ടറേറ്റിന് മുൻപിൽ ലോട്ടറി വിൽപന നടത്തുകയായിരുന്നു ലേഖ. ലോറി ഡ്രൈവർ ആയിരുന്ന ഭർത്താവ് കെ.ആർ പ്രകാശിന് വാഹനാപകടം ഉണ്ടായതിനെ തുടർന്ന് വിൽപന നിറുത്തുകയായിരുന്നു. ലേഖയ്ക്ക് സ്വന്തമായി വീടില്ല. ഭർത്താവും മക്കളും ലേഖയുടെ കുടുംബവീട്ടിലാണ് താമസം. സമ്മാനത്തുക ഉപയോഗിച്ച് വീട് നിർമിക്കാനും ഒരു ലോട്ടറിക്കട തുടങ്ങാനുമാണ് ഇവരുടെ ആഗ്രഹം. ലോട്ടറി ടിക്കറ്റ് എസ്.ബി.ഐ സിവിൽ സ്റ്റേഷൻ വാർഡ് ശാഖയിൽ നൽകി.