തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ശമ്പള പരിഷ്കരണ നീക്കത്തിനെതിരെ പി.സി ജോർജ് എം.എൽ.എ രംഗത്ത്. സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്ന പരിപാടിയുടെ വേദിയിലാണ് പി.സി ജോർജ് വിമർശനമുന്നയിച്ചത്. സംസ്ഥാന വരുമാനത്തിന്റെ 83 ശതമാനവും പുട്ടടിക്കുന്നവരാണ് സർക്കാർ ജീവനക്കാർ. സർക്കാരിന്റെ പണം വെറുതെ കളയുമ്പോഴാണ് ശമ്പള പരിഷ്‌കരണം കൊണ്ടുവരുന്നതെന്നും അത് അനുവദിക്കില്ലെന്നും പി.സി ജോർജ് വ്യക്തമാക്കി.
ഇത്രയൊക്കെ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇപ്പോൾ ശമ്പള പരിഷ്‌കരണം എന്നു പറഞ്ഞ് വന്നിരിക്കുവാ. ഒരു പൈസ കൂട്ടാൻ സമ്മതിക്കരുത്. വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവും. ഇവിടിരിക്കുന്ന ജീവനക്കാരോടാണ് എനിക്ക് ചോദിക്കാനുള്ളത്. എന്തിനാ ഇങ്ങനെ ശമ്പളം വാങ്ങി കൂട്ടുന്നത്. മനുഷ്യരല്ലേ. പത്തേക്കറുള്ള കർഷകന് ഇവിടെ കഞ്ഞി കുടിക്കാൻ മാർഗമില്ല.’ വലിയ പ്രതിഷേധം ഇതിനെതിരെ ഉണ്ടാവുമെന്നും പി.സി പറഞ്ഞു.
ഒരുമാസം ഏതു ഉദ്യോഗസ്ഥനാണെങ്കിലും 25,000 രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്. ബാക്കി വെട്ടിക്കുറയ്ക്കണം. ഇതിന് വേണ്ടി വലിയ പ്രതിഷേധത്തിന് ഞാൻ തുടക്കമിടുകയാണ്. പി.സി ജോർജ് പറഞ്ഞു.സർക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുന്തുമായി ബന്ധപ്പെട്ട റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ.മോഹൻദാസ് ചെയര്‍മാനായി പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷനെ നിയമിക്കുന്നുണ്ട്. 2019 ജൂലൈ ഒന്നു മുതൽ പ്രാബല്യത്തില്‍ വരുന്ന വിധത്തിൽശമ്പളം പരിഷ്‌കരിക്കാനാണ് തീരുമാനം