തിരുവനന്തപുരം: അയോദ്ധ്യ കേസ് സംബന്ധിച്ച സുപ്രീംകോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ സർവകക്ഷി സമാധാനയോഗം ചേർന്നു. വിധി എന്തുതന്നെയായാലും സമാധാനപാലനത്തിന് ജില്ലയിലെ എല്ലാ വ്യക്തികളും സംഘടനകളും സഹകരിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു. സമാധാനം തകർക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തമായി നേരിടും. വ്യാജ ഐ.ഡി ഉപയോഗിച്ച് സോഷ്യൽമീഡിയ വഴിയുള്ള പ്രചാരണം നിരീക്ഷിക്കുകയും നടപടിയെടുക്കുകയും ചെയ്യും. ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരും യോഗത്തിൽ പങ്കെടുത്തു. സമാധാന പാലനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത രാഷ്ട്രീയകക്ഷി പ്രതിനിധികളും മതമേലദ്ധ്യക്ഷന്മാരും അറിയിച്ചു. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് സമാധാനാന്തരീക്ഷം തകർക്കുന്ന പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് കളക്ടറേറ്റിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിവരം അറിയിക്കാം. ഫോൺ: 0471 2730045, 2730067.
തീരുമാനങ്ങൾ
ജില്ലയിൽ പ്രാദേശിക തലത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയും മതസാംസ്‌കാരിക സംഘടനകളുടെയും സാമൂഹിക പ്രവർത്തകരുടെയും നേതൃത്വത്തിൽ സമാധാന കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കും
പൊലീസ് സബ് ഡിവിഷനുകളിൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെയും സംഘടനകളുടെയും സമാധാന യോഗം വിളിക്കുകയും സുരക്ഷാക്രമീകരണം വിശകലനം ചെയ്യുകയും വേണം
പൊലീസ് സബ് ഡിവിഷനുകളിലെ യോഗതീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ സെൻസിറ്റീവ് സ്ഥലങ്ങളിൽ സ്‌റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ സമാധാനകമ്മിറ്റി രൂപീകരിക്കുകയും സുരക്ഷാക്രമീകരണം വിലയിരുത്തുകയും ചെയ്യും
കോടതി വിധി ശരിയായ അന്തഃസത്തയിൽ സമൂഹത്തിൽ അവതരിപ്പിക്കാൻ മതമേലദ്ധ്യക്ഷന്മാരും രാഷ്ട്രീയപാർട്ടി നേതാക്കളും മാദ്ധ്യമ പ്രതിനിധികളും ശ്രദ്ധിക്കണം
വ്യാജ ഐ.ഡി ഉപയോഗിച്ച് സോഷ്യൽ മീഡിയ വഴി വ്യാജപ്രചാരണം നടത്തുന്നത് ജില്ലാ പൊലീസ് മേധാവിമാർ സൈബർ വിഭാഗം വഴി നിരീക്ഷണം നടത്തും
ജില്ലയിലുടനീളം പൊലീസ് പിക്കറ്റ് അടക്കമുള്ള ക്രമീകരണം ഏർപ്പെടുത്തണം
അടിയന്തരസാഹചര്യത്തിൽ ജില്ലയിൽ ഡ്രൈഡേ പ്രഖ്യാപിക്കും
ജില്ലാ പൊലീസ് മേധാവി സ്വീകരിക്കുന്ന മുൻകരുതലുകളും ആക്‌ഷൻ പ്ലാനുകളും ജില്ലാ മജിസ്‌ട്രേട്ട് കൂടിയായ ജില്ലാ കളക്ടറെ അറിയിക്കണം