sabari
ശബരിമല

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങാൻ ഒരാഴ്ച ശേഷിക്കെ, ശബരിമലയിലേക്കുള്ള പാതകൾ പ്രത്യേക സുരക്ഷാ മേഖലകളാക്കും. അസാധാരണ സാഹചര്യങ്ങൾ നേരിടാൻ പൊലീസിന് സവിശേഷ അധികാരമുണ്ടാവും. കഴിഞ്ഞ തീർത്ഥാടന കാലത്തെ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണിത്.

അഞ്ചരക്കോടിയിലേറെ ഭക്തരെത്തുന്ന മണ്ഡല-മകരവിളക്കു കാലത്ത് 63 ദിവസത്തോളം കനത്ത സുരക്ഷാവലയം ഒരുക്കും.

ശബരിമലയും പരിസരവും കാനനപാതകളും പ്രത്യേക സുരക്ഷാമേഖലയാക്കി പൊലീസ് ആക്ടിലെ 83(2) വകുപ്പ് പ്രകാരം കർശന നിയന്ത്രണങ്ങളേർപ്പെടുത്തി ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. രാജ്യത്തെ എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും പൊലീസ് മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ

പമ്പ മുതൽ സന്നിധാനം വരെയുള്ള നാലര കിലോമീറ്റർ സുരക്ഷാഇടനാഴിയാക്കി ബാരിക്കേഡുകളും നിരീക്ഷണ കാമറകളും നിറയ്ക്കും.

നാല് ഘട്ടമായി 23,000 പൊലീസുകാരും കമാൻഡോകളും കേന്ദ്ര-സംസ്ഥാന സായുധവിഭാഗങ്ങളെയും വിന്യസിക്കും.

ഒാരോ ഘട്ടത്തിലും 200 ട്രെയിനികളും ഓഫീസർമാരുമടക്കം പരമാവധി 4100 പേരെ ലഭ്യമാക്കാം.

700 അംഗങ്ങളുള്ള വനിതാബറ്റാലിയനെയും 48 പേരുള്ള വനിതാ കമാൻഡോസംഘത്തെയും നിയോഗിക്കാം.

പുൽമേട് വഴിയുള്ള കാനനപാതയിലും പ്രത്യേക സുരക്ഷയുണ്ടാവും.

മുൻപ് അക്രമങ്ങളുണ്ടാക്കിയവരെ കണ്ടെത്താൻ, മുഖം തിരിച്ചറിയാൻ കഴിവുള്ള ഫേസ്‌ഡിറ്റക്ഷൻ കാമറകളും സാമൂഹ്യമാദ്ധ്യമങ്ങളിലെ ചിത്രങ്ങളുമായി ഒത്തുനോക്കാനുള്ള സോഫ്‌റ്റ്‌വെയറും ഒരുക്കും.

കാമറ, ഡ്രോൺ, ഹെലികോപ്‌ടർ നിരീക്ഷണം ശക്തമാക്കും.

ജാമറുകളുപയോഗിച്ച് മൊബൈൽ, ഇന്റർനെറ്റ് ബന്ധം അടിയന്തരഘട്ടങ്ങളിൽ വിച്ഛേദിക്കാം.

പൊലീസിന് പ്രത്യേക

അധികാരങ്ങൾ

 വഴികളിൽ കൂട്ടംകൂടൽ, വഴിതടയൽ, പ്രതിഷേധ മാർച്ചുകൾ എന്നിവയ്ക്ക് നിരോധനം.

പൊതുപരിപാടികളോ യോഗങ്ങളോ ഒത്തുചേരലുകളോ സംഘടിപ്പിക്കണമെങ്കിൽ 15 ദിവസം മുൻപ് ജില്ലാപൊലീസ് മേധാവിയുടെ അനുമതി നേടണം.

കൃത്യനിർവഹണത്തിലുള്ള സേനാംഗങ്ങൾ ഒഴികെ തോക്കോ ആയുധങ്ങളോ കൈവശം വയ്ക്കുന്നതിന് നിരോധനം.

 ഏതെങ്കിലും വ്യക്തിയുടെ സാന്നിദ്ധ്യം സുരക്ഷയെ ബാധിക്കുമെങ്കിൽ വീടുകളിലോ ഓഫീസുകളിലോ തങ്ങാൻ അനുമതി നൽകില്ല.

 പ്രത്യേകസുരക്ഷാമേഖലയിൽ തടസമുണ്ടാക്കുന്ന വാഹന പാർക്കിംഗ് പാടില്ല.

 ജനങ്ങളുടെ സഞ്ചാരം, വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം.

 സുരക്ഷാ കാരണത്താൽ കടകൾ, ലോഡ്ജുകൾ, വ്യാപാരസ്ഥാനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ തുടർ റെയ്ഡുകളാവാം

 എവിടെയും ബാരിക്കേ‌ഡുകൾ സ്ഥാപിക്കാം. വീഡിയോ റെക്കാഡിംഗും ആവാം.

പ്രത്യേക സുരക്ഷാമേഖല

ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, ചെറിയാനവട്ടം, വലിയാനവട്ടം, സന്നിധാനം, പാണ്ടിത്താവളം, പുൽമേട്, ഉപ്പുപാറ, കോഴിക്കാനം, സത്രം എന്നീ പ്രധാന പാതകൾക്കിരുവശവുമുള്ള ഓരോ കിലോമീറ്റർ പ്രദേശം. ഇവിടെ വാഹനങ്ങളുടെയും ആളുകളുടെയും സഞ്ചാരം, കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഉപയോഗം എന്നിവയ്ക്ക് നിയന്ത്രണം.