തിരുവനന്തപുരം:ടെക്നോപാർക്കിൽ ദുബായ് പൊലീസിന്റെ മാതൃകയിൽ സ്മാർട്ട് പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നത് പഠിക്കാൻ പൊലീസ് മേധാവി ലോക്‌നാഥ്ബെഹറ ദുബായിലേക്ക്. ബെഹ്റയ്ക്ക് നാളെ ദുബായിലേക്കു പോകാൻ സർക്കാർ അനുമതി നൽകി. 14 വരെയാണ് സന്ദർശനം. ഡി.ഐ.ജി എ.അക്ബറും ഒപ്പമുണ്ടാവും. ലോകത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സ്മാർട്ട് പൊലീസ് സ്റ്റേഷനായ ദുബായ് ജുമൈറയിലേതിനു സമാനമായി ജീവനക്കാരില്ലാത്തതും കടലാസ് രഹിതവുമായ സ്മാർട്ട് സ്റ്റേഷൻ സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് ലക്ഷ്യം.
ടെക്നോപാർക്കിൽ സ്‌മാർട്ട് സ്റ്റേഷൻ സ്ഥാപിക്കാൻ ദുബായ് പൊലീസിന്റെ കമാൻഡർ ഇൻ-ചീഫ് മേജർ ജനറൽ അബ്ദുള്ള ഖാലിദ് അൽ മെറി, ബ്രിഗേഡിയർ അബ്ദുള്ള ഖാദിം, കേണൽ ഹുസൈൻ ബിൻ ഖലിറ്റ എന്നിവർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.എ.ടി.എം കൗണ്ടർ പോലെ ഒരു മുറി മാത്രമുള്ളതാണ് സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ. ഇതിനുള്ളിൽ കയറിയാൽ വാതിൽ താനേ അടയും. എ.ടി.എം പോലുള്ള കിയോസ്കിലെ സ്ക്രീനിൽ വിവരങ്ങൾ രേഖപ്പെടുത്താം, സംസാരിക്കാം. കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരുമായി 24 മണിക്കൂറും ആശയവിനിമയം നടത്താം.സംഭാഷണം സിറ്റി പൊലീസ് ആസ്ഥാനത്ത് റെക്കാഡ് ചെയ്യപ്പെടും.
വിരൽത്തുമ്പിൽ അതിവേഗ സേവനം ലഭിക്കുന്ന സ്‌മാർട്ട് സ്റ്റേഷനിൽ ഏതുതരം പരാതികളും നേരിട്ട് നൽകാം. ഗതാഗത നിയമലംഘനങ്ങൾക്കടക്കം പിഴയടയ്ക്കാനും സൗകര്യമുണ്ടാവും. സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ സാങ്കേതികവിദ്യ മനസിലാക്കാൻ ദുബായിലെത്താൻ ഡി.ജി.പി ബെഹ്റയ്ക്ക് ദുബായ് പൊലീസ് അധികൃതർ മുൻപ് മൂന്നുവട്ടം സമയം അനുവദിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാത്തതിനാൽ പോകാനായിരുന്നില്ല.
24മണിക്കൂറും പ്രവർത്തിക്കുന്നതാണ് സ്‌മാർട്ട് സ്റ്റേഷനുകൾ. മലയാളത്തിനു പുറമെ ഹിന്ദി, ഇംഗ്ളീഷ് ഭാഷകളിലും പരാതികൾ അറിയിക്കാൻ സംവിധാനമുണ്ടാവും. തൊഴിൽ പ്രശ്‌നങ്ങൾ, മനുഷ്യക്കടത്ത്, ഭീഷണി തുടങ്ങി സാധാരണ പൊലീസ് സ്റ്റേഷനുകൾ കൈകാര്യം ചെയ്യുന്ന എല്ലാ കേസുകളും ഇവിടെയും പരിഗണിക്കും. രാത്രി ഡ്യൂട്ടി കഴിഞ്ഞു മടങ്ങുന്നവർക്കും വീടുകളിൽ തനിച്ചുള്ളവർക്കും സുരക്ഷ വേണമെന്ന അപേക്ഷയും സ്‌മാർട്ട് സ്റ്റേഷനിലെ കിയോസ്കിൽ നൽകാനാവും. അടുത്ത ഘട്ടത്തിൽ പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റുകളടക്കം സ്‌മാർട്ട് സ്റ്റേഷനിൽ ലഭ്യമാക്കും.
സ്‌മാർട്ട് സ്റ്റേഷൻ ഇങ്ങനെ
മനുഷ്യ സാന്നിദ്ധ്യമില്ലാതെ പൂർണമായും ഓട്ടോമേഷനിൽ പ്രവർത്തനം
പൊലീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും
ഏത് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ഇതിലൂടെ സംസാരിക്കാം
ഏത് പരാതിയും അറിയിക്കാം, പ്രശ്നങ്ങൾക്ക് തീർപ്പുണ്ടാക്കാനും കഴിയും
ടെക്കികൾക്കും പ്രദേശവാസികൾക്കും മാത്രമല്ല, ടൂറിസ്റ്റുകൾക്കും ഉപയോഗിക്കാം
സൗജന്യമായി ചായകുടിക്കാം, ഭാവിയിൽ സർട്ടിഫിക്കറ്റുകളുടെ പ്രിന്റൗട്ടെടുക്കാം