kaumudy-news-headlines

1. പി.എസ്.സിയുടെ നിലവിലെ പരീക്ഷാ രീതി, ക്രമക്കേടിന് വഴിവയ്ക്കുന്നു എന്ന നിരീക്ഷണത്തോടെ പരീക്ഷകള്‍ കുറ്റമറ്റത് ആക്കാന്‍ പുതിയ നിര്‍ദേശങ്ങളും ആയി ക്രൈംബ്രാഞ്ച്. മൊബൈല്‍ ജാമറുകള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ നിര്‍ബന്ധം ആക്കാന്‍ ശുപാര്‍ശ. പരീക്ഷാ ഹാളിലെ പാറ്റേണ്‍ പരിഷ്‌കരിക്കണം. പരീക്ഷ കഴിഞ്ഞ് നല്‍കുന്ന ഫോമില്‍ ചോദ്യ കടലാസുകളുടെ എണ്ണം രേഖപ്പെടുത്തണം. പരീക്ഷാ ഹാളില്‍ നിരീക്ഷകരെ നിയമിക്കുമ്പോള്‍ കൃത്യമായ പരിശീലനം നല്‍കണം എന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി പി.എസ്.സിക്ക് നല്‍കിയ കത്തില്‍ പരാമര്‍ശം. മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ ഉള്‍പ്പെടെ ഒഴിവാക്കാന്‍ ശാരീരിക പരിശോധന ഉറപ്പാക്കണം.


2. സമയം അറിയാന്‍ പരീക്ഷ ഹാളില്‍ ക്ലോക്കുകള്‍ സ്ഥാപിക്കണം. ആള്‍മാറാട്ടവും കോപ്പിയടിയും തടയാന്‍ സി.സിടി.വി സ്ഥാപിക്കാനും നിര്‍ദേശം ഉണ്ട്. പരീക്ഷ ഓണ്‍ലൈന്‍ ആക്കാന്‍ നടപടി വേണം . ഉയര്‍ന്ന തസ്തികകളില്‍ എഴുത്തു പരീക്ഷ കൂടി ആവശ്യം ആണ്. ആള്‍മറാട്ടം കൈയ്യക്ഷരത്തിലൂടെ കണ്ടെത്താന്‍ ഇത് സഹായകം ആകും എന്നും ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശയില്‍ പറയുന്നു. പി.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷിച്ച സംഘത്തിന്റെതാണ് ശുപാര്‍ശകള്‍.
3. പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതികളും മുന്‍ എസ്.എഫ്.ഐ നേതാക്കളും ആയിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും അല്ലാതെ മറ്റാരും ക്രമക്കേട് നടത്തിയിട്ടില്ല എന്നാണ് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട്. പരീക്ഷ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും റാങ്ക് പട്ടികയിലുള്ള മറ്റുള്ളവരുടെ നിയമനം തടയേണ്ടത് ഇല്ലെന്നും പി.എസ.്സിക്ക് ക്രൈംബ്രാഞ്ച് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ മരവിപ്പിച്ച റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമന നടപടികളും ആയി മുന്നോട്ട് പോകാനുള്ള തീരുമാനത്തില്‍ ആണ് പി.എസ്.സി.
4. കിഫ്ബിയെ കടന്നാക്രമിച്ച് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. പദ്ധതി വിഴുങ്ങാന്‍ ഇരിക്കുന്ന ബകനെ പോലെയാണ് കിഫ്ബി ഉദ്യോഗസ്ഥര്‍. പി.ഡബ്ലു.ഡി എന്ത് പദ്ധതി കൊടുത്താലും കിഫ്ബി അത് തള്ളുന്ന സ്ഥിതി ആണ് എന്ന് സുധാകരന്റെ വിമര്‍ശനം. അതേസമയം, പി.ഡബ്ലു.ഡി ചെയ്യാന്‍ ആവുന്ന പണി മാത്രം ഏറ്റെടുത്താല്‍ മതി എന്ന് മന്ത്രി. ബന്ധപ്പെട്ട വകുപ്പുകള്‍ എഴുതി നല്‍കിയാല്‍ മാത്രം മറ്റ് പണികള്‍ ഏറ്റെടുത്താല്‍ മതി എന്നും നിര്‍ദേശം. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട അത് തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍വഹിക്കും.
5. റോഡ് തകര്‍ന്ന് കിടക്കുന്നതിന്റെ എല്ലാം പഴി പി.ഡബ്ലു.ഡിക്കാണ്. പി.ഡബ്ലു.ഡി കൈമാറിയ റോഡുകളെ കുറിച്ചുള്ള പരാതികള്‍ സ്ഥിരമായി കേള്‍ക്കേണ്ടി വരുന്നു. നിര്‍മാണവും അറ്റകുറ്റപ്പണിയും കിഫ്ബിയെ ഏല്‍പ്പിച്ചതില്‍ ഉത്തരവാദിത്വം പി.ഡബ്ലു.ഡിക്ക് അല്ല എന്നും മന്ത്രി ജി. സുധാകരന്‍ തുറന്നടിച്ചു. അതേസമയം, റെയില്‍വേയ്ക്ക് എതിരെയും സുധാകരന്റെ പരാമര്‍ശം. ആലപ്പുഴ ബൈപ്പാസ് ഫ്‌ളൈ ഓവറിന് തടസം റെയില്‍വേയുടെ നിലപാട് എന്ന് മന്ത്രി. ഇന്‍സ്‌പെക്ഷന്‍ നടത്തി ഒരാഴ്ച കൊണ്ട് തീര്‍ക്കേണ്ട പ്രവര്‍ത്തി റെയില്‍വേ ഒന്നര വര്‍ഷം വൈകിച്ചു എന്നും ജി.സുധാകരന്റെ ആരോപണം.
6. രാജ്യത്ത് ഭീകരാ ആക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരാക്രമണത്തിന് പദ്ധതിയി ഇടുന്നതായി റിപ്പോര്‍ട്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്നാണ് വിവരം. മിലിട്ടറി ഇന്റലിജന്‍സും റോയും ഐ.ബിയുമാണ് മുന്നറിയിപ്പ് നല്‍കിയിയത്.
7. മൂന്ന് ഏജന്‍സികളും സമാന മുന്നറിയിപ്പ് നല്‍കിയതോടെ വിഷയത്തെ അതീവ ഗൗരവമായി കണ്ട് കേന്ദ്രസര്‍ക്കാര്‍. അതേസമയം, അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇപ്പോഴും ജാഗ്രത തുടരുകയാണ്. അയോദ്ധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയാം എന്നാണ് കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് പ്രസ്താവിച്ചിരിക്കുന്നത്. പകരം മുസ്ലിങ്ങള്‍ക്ക് അയോദ്ധ്യയില്‍ തന്നെ അവര്‍ പറയുന്ന സ്ഥലത്ത് അഞ്ചേക്കര്‍ നല്‍കണമെന്നും വിധിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ആരംഭിച്ച വലിയ ഒരു തര്‍ക്കത്തിനാണ് ഇതോടുകൂടി അവസാനമായത്.
8. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശാന്തന്‍പാറ കൊലപാതക കേസിലെ പ്രതി വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരുടെ നില ഗുരുതരം ആയി തുടരുന്നു. മഹാരാഷ്ട്രയിലെ പനവേലിലെ ഹോട്ടലിലാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും പനവേലില്‍ നിന്ന് മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി. വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടത്തിയ ലിജിയുടെ രണ്ടര വയസുള്ള മകളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുക ആണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കേരളത്തില്‍ നിന്നെത്തുന്ന ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കേസ് അന്വേഷിക്കുന്ന ശാന്തന്‍പാറ പൊലീസ് മുംബയില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിജിയുടെ ഭര്‍ത്താവ് റിജോഷിന്റെ മൃതദേഹം ശാന്തന്‍പാറയിലെ റിസോര്‍ട്ടിലെ പറമ്പില്‍ നിന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.
9. യു.എ.പി.എ കേസില്‍ പിടിയിലായ അലനെയും താഹയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.എം നീക്കം. ഇതിനായി ലോക്കല്‍ ജനറല്‍ ബോഡി യോഗം വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ഇതിന്റെ ആദ്യ യോഗം നാളെ വൈകിട്ട് പന്നിയങ്കര ലോക്കലില്‍ നടക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സി.പി.എം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. പന്നിയങ്കര ലോക്കല്‍ കമ്മിറ്റിക്ക് കീഴിലാണ് അലന്‍ ഉള്‍പ്പെട്ട് ഇരിക്കുന്നത്. താഹ ഉള്‍പ്പെട്ട ലോക്കല്‍ കമ്മിറ്റിയുടെ ജനറല്‍ ബോര്‍ഡി യോഗത്തിന്റെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.