ചെന്നൈ: മലയാളിയായ മുൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ടി.എൻ.ശേഷന്റെ മരണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
'അദ്ദേഹം വളരെ ഉത്സാഹത്തോടെയും സമഗ്രതയോടെയും ഇന്ത്യയെ സേവിച്ചു. തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ നമ്മുടെ ജനാധിപത്യത്തെ ശക്തവും കൂടുതൽ പങ്കാളിത്തവുമാക്കി മാറ്റി. അദ്ദേഹത്തിന്റെ വിടവാങ്ങൽ വേദനയുളവാക്കുന്നു' -മോദി ട്വീറ്ററിൽ കുറിച്ചു.
Shri TN Seshan was an outstanding civil servant. He served India with utmost diligence and integrity. His efforts towards electoral reforms have made our democracy stronger and more participative. Pained by his demise. Om Shanti.
— Narendra Modi (@narendramodi) November 10, 2019
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ടി.എൻ ശേഷന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. 'രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റിയെടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും പ്രധാന പങ്കുവഹിച്ചത് ടി.എൻ ശേഷനാണ്. ജനാധിപത്യത്തിനുള്ള വെളിച്ചമായി അദ്ദേഹത്തെ എന്നും രാജ്യം ഓർക്കും'- അമിത്ഷാ ട്വീറ്റ് ചെയ്തു.
Saddened by the demise of former Chief Election Commissioner, Shri T N Seshan ji. He played a transformative role in reforming and strengthening India’s electoral institution. The nation will always remember him as a true torchbearer of democracy. My prayers are with his family.
— Amit Shah (@AmitShah) November 10, 2019
ഇന്നലെ രാത്രി ചെന്നൈയിലെ വസതിയിലായിരുന്നു ടി.എൻ ശേഷന്റെ അന്ത്യം. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചൈന്നെയിലെ ബസന്ത് നഗർ ശ്മശാനത്തിലാണ് സംസാകാര ചടങ്ങുകൾ നടക്കുക. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ഉണ്ടാകുന്ന അധിക ചെലവിനും അഴിമതിക്കും, ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ. ശേഷൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990 ഡിസംബർ 12നാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റത്. 1996 ഡിസംബർ 11 വരെ ആ പദവിയിൽ തുടർന്നു.
1932ൽ പാലക്കാട് ജില്ലയിലെ തിരുന്നെല്ലായി എന്ന ദേശത്താണ് ജനനം. ബേസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കൻഡറി സ്‌കൂൾ, പാലക്കാട് വിക്ടോറിയ കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1955 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ഐ.എ.എസ് ലഭിച്ച ശേഷം ഫെല്ലോഷിപ്പ് നേടി ഹാർവാർഡ് സർവകലാശാലയിലും അദ്ദേഹം വിദ്യാഭ്യാസം നടത്തിയിരുന്നു. പരേതയായ ജയലക്ഷ്മിയാണ് ഭാര്യ. മക്കളില്ല.