ദീപക്ക് ചഹറിന്റെ മാസ്മരിക ബൗളിംഗിന്റെ പിൻബലത്തിൽ കടുവകളെ പിടിച്ച കിടുവകളായി ഇന്ത്യ. ട്വന്റി-20 ചരിത്രത്തിലെ തന്നെ റെക്കാഡ് ബൗളിംഗ് പ്രകടനത്തിന്റെ പിൻബലത്തിൽ ബംഗ്ളാദേശിനെതിരായ അവസാന ട്വന്റി - 20 യിൽ 30 റൺസിന് വിജയം കൊയ്തെടുത്ത് ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കുകയായിരുന്നു. ഹാട്രിക്കുൾപ്പെടെ 3.2 ഓവറിൽ 7 റൺസ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റെടുത്ത ദീപക്കിന്റെ മുന്നിൽ ഒരു ഘട്ടത്തിൽ വിജയം മുന്നിൽക്കണ്ടിരുന്ന ബംഗ്ലാദേശിന് വഴിതെറ്രുകയായിരുന്നു. നാഗ്പൂരിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 174റൺസ് എന്ന സ്കോർ ഉയർത്തിയപ്പോൾ ബംഗ്ളാദേശ്19.2 ഒാവറിൽ 144 റൺസിന് ആൾ ഒൗട്ടായി.
തന്റെ ആദ്യ ഒാവറിലെ അടുത്തടുത്തപന്തുകളിൽ ലിട്ടൺ ദാസിനെയും സൗമ്യയെയും പുറത്താക്കിയ ചഹർ 14-ാം ഒാവറിൽ മിഥുനെയും മടക്കി.18-ാം ഒാവറിലെ അവസാനപന്തിൽ ഷഫിയുലിനെയും അവസാന ഒാവറിലെ ആദ്യ രണ്ട് പന്തുകളിൽ മുസ്താഫിസുറിനെയും അൽ അമിനെയും പുറത്താക്കിയാണ് ഹാട്രിക്ക് തികച്ചത്.
അരങ്ങേറ്ര പരമ്പര കളിച്ച ശിവം ദുബെയും മൂന്നാം ട്വന്റി-20 വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അപകടകാരിയായ മുഷ്ഫിക്കുർ റഹിമിന്റേതുൾപ്പെടെ മൂന്ന് വിക്കറ്രുകൾ വീഴ്ത്തിയ ദുബെ പ്രതീക്ഷ കാത്തു.
സഞ്ജു അവസരം അർഹിച്ചിരുന്നു
ആഭ്യന്തരക്രിക്കറ്റിലെ മികച്ച പ്രകടനവുമായി ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇടം നേടിയെങ്കിലും ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിയാത്തതിന്റെ നിരാശയുമായാണ് മലയാളിതാരം സഞ്ജു സാംസൺ മടങ്ങുന്നത്. വിക്കറ്റ് കീപ്പറായി പന്ത് തന്നെയായിരിക്കുമെന്നും ബാറ്റ്സ്മാനായാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. പന്ത് തുടർച്ചയായി പിഴവുകൾ വരുത്തിയിട്ടും ലിസ്റ്റ് എ ക്രിക്കറ്റിൽ റെക്കാഡ് ഡബിൾ സെഞ്ച്വറിയടിച്ചതിന്റെ പിൻബലത്തിൽ ടീമിലെത്തിയ സഞ്ജുവിന് ഒരവസരം നൽകാൻ ഇന്ത്യൻ ടീം മാനേജ്മെന്റ് തയ്യാറായില്ല.
മൂന്നാം ട്വന്റി-20യിൽ ക്രുനാൽ പാണ്ഡ്യയ്ക്ക് പരിക്കേറ്റപ്പോൾ മനീഷ് പാണ്ഡെയെയാണ് പകരം ഉൾപ്പെടുത്തിയത്.ഇന്നലെ തന്റെ ഇരുപത്തിയഞ്ചാം പിറന്നാൾ ഇന്ത്യൻ ടീമിനൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ച ശേഷമാണ് സഞ്ജുവിന്റെ മടക്കം. 2015ന് ശേഷമാണ് സഞ്ജുവിനെ തേടി ഇന്ത്യൻ ടീമിലേക്ക് വിളിയെത്തിയത്.
മികച്ച ഫോമിലുള്ള സഞ്ജുവിന് അവസരം കിട്ടാത്തതിൽ ആരാധകരും സങ്കടത്തിലാണ്. ബി.സി.സി.ഐയുടെയും ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെയും സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സഞ്ജുവിനെ അവസാന ഇലവനിൽ ഉൾപ്പെടുത്താതിന്റെ നിരാശ ആരാധകർ ട്രോളായും കമന്റുകളായും പങ്കുവച്ചു. സഞ്ജു സാംസൺ എന്നതിന് പകരം സഞ്ജു സാംസിംഗ് എന്ന് പേര് മാറ്രിയാൽ താരത്തിന് ഇന്ത്യൻ ടീമിൽ ഇടം കിട്ടിയേക്കും എന്ന് വരെ ആരാധകർ നിർദ്ദേശം വച്ചു. ശരീരത്തിൽ ടാറ്രുവും അംബാനി സംഘടിപ്പിക്കുന്ന പാർട്ടികളിൽ സജീവ അംഗത്വവും ഉണ്ടെങ്കിലേ ഇന്ത്യൻ ടീമിലെത്തുവെന്നായിരുന്നു ഒരാളുടെ കമന്റ്.