kaumudy-news-headline

1. കര്‍ണാടകയിലെ 17 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. രാജിയും അയോഗ്യതയും തമ്മില്‍ ബന്ധം ഇല്ലെന്ന് കോടതി. അയോഗ്യതയുടെ കളങ്കം രാജികൊണ്ട് മാറില്ലെന്നും കോടതി നിരീക്ഷണം. അതേസമയം, 2023 വരെ അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആവില്ല എന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാം. കേസില്‍ 17 എം.എല്‍.എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരി ആയില്ല എന്നും കോടതി വിമര്‍ശനം. പ്രതിപക്ഷത്തിനും ഭരണ പക്ഷത്തിനും

ഭരണഘടനാ പരമായ ബാധ്യത ഉണ്ട്. ധാര്‍മികത പ്രധാനം എന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ എന്‍.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണകുമാരി എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചിന്റേത് ആണ് ഉത്തരവ്

2. മത്സരിക്കുന്നതിനുള്ള വിലക്ക് നീങ്ങിയതിനാല്‍ രാജിവച്ച അതേ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളായി എം.എല്‍.എമാര്‍ക്ക് മത്സരിക്കാം. കര്‍ണാടകയിലെ 17-ല്‍ 15 മണ്ഡലങ്ങളില്‍ ഡിസംബര്‍ 5ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചിരിക്കെ സുപ്രീംകോടതി വിധി കോണ്‍ഗ്രസിനും ജെ.ഡി.എസിനും ബി.ജെ.പിക്കും നിര്‍ണായകം ആണ്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ എട്ടിടത്തെ സ്ഥാനാര്‍ത്ഥികളെ മാത്രമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ളത്. ബി.ജെ.പിയും ജെ.ഡി.എസും ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല
3. ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍, പ്രതികള്‍ എന്ന് സംശയിക്കുന്ന രണ്ട് പേര്‍ വിശാഖപ്പട്ടണത്ത് പിടിയില്‍. ബംഗ്ലാദേശ് പൗരന്മാരായ ലബാലു, ജുവല്‍ എന്നിവരാണ് പിടിയില്‍ ആയത്. കേരളാ പൊലീസ് കൈമാറിയ ലുക്ക്ഔട്ട് നോട്ടീസ് അനുസരിച്ച് ആര്‍.പിഎഫ് ആണ് ചെന്നൈയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുന്ന കോറാ മണ്ഡല്‍ എക്സ്പ്രസില്‍ നിന്ന് പ്രതികളെ പിടികൂടിയത്. ഇന്നലെ രാവിലെ ആണ് ചെങ്ങന്നൂര്‍ പാറച്ചന്തയില്‍ വൃദ്ധദമ്പതികളെ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറച്ചന്ത, ആഞ്ഞിലിമൂട്ടില്‍ ചെറിയാന്‍ എന്ന കുഞ്ഞുമോന്‍, ഭാര്യ ലില്ലി എന്നിവരാണ് കൊല്ലപ്പെട്ടത്.
4. വിവരം അറിഞ്ഞെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ ആണ് വീടിന് പിന്നിലെ സ്റ്റോറൂമില്‍ കമഴ്ന്നു കിടക്കുന്ന നിലയില്‍ ചെറിയാന്റെ മൃതദേഹം കണ്ടെത്തിയത്. കമ്പിപ്പാര കൊണ്ട് തലയ്ക്ക് അടിച്ചാണ് ചെറിയാനെ കൊന്നത് എന്നും മണ്‍വെട്ടി കൊണ്ട് അടിച്ചും വെട്ടിയുമാണ് ലില്ലിയെ കൊന്നതെന്നും പൊലീസിന്റെ പ്രാഥമിക നിഗമനം. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
5. കൊല്ലപ്പെട്ട ദമ്പതികളുടെ വീടിന് സമീപം താമസിക്കുന്ന ബംഗാള്‍ സ്വദേശികള്‍ ആയ രണ്ട് പേരെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ എന്ന് സംശയിക്കുന്ന് രണ്ട് പേരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ദമ്പതികളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
6. പൊലീസ് ഡാറ്റാ ബേസ് ഊരാളുങ്കലിന് നല്‍കുന്നതിന് എതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ഊരാളുങ്കല്‍ വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസ് ഡാറ്റാ ബേസ് നല്‍കുന്നത് ഗുരുതര സുരക്ഷാ വീഴ്ച എന്ന് പ്രതിപക്ഷം. രഹസ്യ രേഖകള്‍ ചോരും എന്നും നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. ടെന്‍ഡര്‍ ഇല്ലാതെയാണ് ഡാറ്റാ ബേസ് കൈമാറ്റം എന്ന് കെ.എസ് ശബരീനാഥ്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ സി.പി.എമ്മിന്റെ സഹോദര സ്ഥാപനത്തിന് നല്‍കുന്നു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് ഇപ്പോള്‍ തന്നെ ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉണ്ടെന്നും ശബരിനാഥ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി.
7. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷത്തിന് മറുപടിയും ആയി മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ ഓഡിറ്റിന് ശേഷമേ വിവരങ്ങള്‍ നല്‍കൂ എന്ന് മുഖ്യമന്ത്രി. സുരക്ഷാ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ല . നിലവിലുള്ള ഡേറ്റാ ബേസിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കും എന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. രേഖകള്‍ ചോര്‍ന്നില്ല എന്ന് ഉറപ്പ് വരുത്തും. ഒരാശങ്കയുടെയും ആവശ്യമില്ല എന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
8. മഹാരാഷ്ട്രയില്‍ രാഷ്ട്പതി ഭരണം ഏര്‍പ്പെടുത്തിയതിന് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ ശിവസേനയില്‍ പുനരാലോചന. ശിവസേന ഉടന്‍ സുപ്രീംകോടതിയെ സമീപിച്ചേക്കില്ല. കൂടുതല്‍ വ്യക്തതയ്ക്കായി കാത്തിരിക്കുന്നു എന്ന് സേന. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതില്‍ ഗവര്‍ണര്‍ക്കെതിരെ ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെ ആഞ്ഞടിച്ചിരുന്നു. ഗവര്‍ണര്‍ സ്വതന്ത്രമായല്ല പ്രവര്‍ത്തിക്കുന്നത് എന്നും രാഷ്ട്രപതി ഭരണം കുതിര കച്ചവടത്തിന് വഴിവെയ്ക്കും എന്നും ശിവസേന
9. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മൂന്ന് ദിവസത്തെ സമയം അനുവദിക്കാത്ത ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്ത് ശിവസേന നല്‍കിയ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടാന്‍ സുപ്രീംകോടതി രജിസ്ട്രി വിസമ്മതിച്ചിരുന്നു. ഹര്‍ജിയില്‍ പിഴവ് കണ്ടെത്തിയ സാഹചര്യത്തില്‍ ആയിരുന്നു നടപടി. അതേസമയം,രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസിന്റെ പൊതുമിനിമം പരിപാടി എന്ന ആവശ്യം ശിവസേന അംഗീകരിച്ചത്, സഖ്യ ചര്‍ച്ചകള്‍ വേഗത്തിലാക്കും. സര്‍ക്കാര്‍ ഉണ്ടാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച ബി.ജെ.പിയും എല്ലാ സാധ്യതകളും തേടുന്നുണ്ട്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ആയാല്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാകും. സഖ്യരൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍.സി.പിയുമായി ചര്‍ച്ചകള്‍ തുടരുക ആണെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ