അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കാർത്തിയുടെ മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ മാസം 28ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന പറയപ്പെടുന്ന കാർത്തിയുടെ കണ്ണുകൾ പുഴുവരിച്ച നിലയിലായിരുന്നു. എങ്ങനെയാണ് ഇത്രത്തോളം മൃതദേഹം ജീർണിച്ചത് എന്ന് ചോദിച്ചുകൊണ്ടുള്ള മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സർക്കാർ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. കാർത്തിയുടെ അഴുകിയ മൃതദേഹത്തിന്റെയും അയാളുടെ അമ്മയുടെയും ചിത്രം പങ്കുവച്ചുകൊണ്ടാണ് ഷൈന പോസ്റ്റിട്ടത്. 'എത്ര കുഴിച്ചുമൂടിയാലും സത്യം ഒരു നാൾ പുറത്തു വരും. കാർത്തിയുടെ ഘാതകർ ഈ ചോരക്കു മറുപടി പറയേണ്ടി വരും.
ഭരണകൂടം ഒരു വിപ്ലവകാരിയെ മാത്രമല്ല അയാളുടെ നിശ്‌ചേതന ശരീരത്തെപ്പോലും ഭയക്കുന്നു എന്നറിയുക' ഷൈന കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഒരു വിപ്ലവകാരിയുടെ മൃതദേഹത്തോട് ഇടതു സർക്കാർ ചെയ്യുന്നത്
മലേ മഞ്ചക്കട്ടി ഊരിൽ പോലീസ് വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയ കാർത്തിക് എന്ന കണ്ണന്റെ മൃതദേഹമാണിത്. കണ്ണുകൾ രണ്ടും നഷ്ടപ്പെട്ട് പുഴുവരിച്ച അവസ്ഥയിൽ, കാലുകൾ പിണഞ്ഞ രീതിയിൽ ആയിരുന്നു ഈ മൃതദേഹം. (മരണത്തിനു മുൻപോ മരണം കഴിഞ്ഞയുടനെയോ സഖാവിന്റെ കാലുകൾ തമ്മിൽ കൂട്ടിക്കെട്ടിയിട്ടുണ്ടായിരിക്കാം.)
28-ാം തിയ്യതി രാവിലെ ഏറ്റുമുട്ടൽ നടന്ന് 29ന് രാത്രി പുറത്തെത്തിച്ചു എന്ന് പറയപ്പെടുന്ന ഒരു മൃതദേഹം ഈ അവസ്ഥയിൽ ജീർണ്ണിച്ചത് എങ്ങനെയാണ്? മൃതദേഹം പുറത്തു കൊണ്ടു വരുമ്പോൾ ഇതായിരുന്നു അവസ്ഥയെങ്കിൽ ശരിക്കും മരണം സംഭവിച്ചത് എപ്പോഴായിരിക്കണം? വെറും ഒന്നര ദിവസത്തിനുള്ളിൽ മൃതദേഹം ഈ അവസ്ഥയിൽ എത്തുമോ?
സ്വന്തം മകന്റെ അഴുകി വികൃതമായ ഈ ശരീരം കണ്ട് ഹൃദയം പൊട്ടി വിലപിച്ച ഒരു അമ്മയുടെ കണ്ണീരിന് കേരള ജനതയുടെ മനസാക്ഷി മറുപടി നൽകേണ്ടതുണ്ട്. പത്തു വർഷത്തിനു ശേഷം ഈ തരത്തിൽ നിന്റെ ദേഹം കാണാനാണോ ഞാൻ ജീവിച്ചിരുന്ന തെന്ന അമ്മയുടെ നോവുന്ന ചോദ്യം ന്യായമായ ഉത്തരം ആവശ്യപ്പെടുന്നുണ്ട്.
ക്രൂരമായ കൊലയ്ക്കും അതിലും ക്രൂരമായ അവഗണനക്കും മാത്രമല്ല ഈ മൃതദേഹം ഇരയായത്. കേരളത്തിൽ സംസ്കരിക്കാമെന്ന ബന്ധുക്കളുടേയും മനുഷ്യാവകാശ, ജനാധിപത്യ പ്രവർത്തകരുടേയും അഭ്യർത്ഥന നിരാകരിച്ച് പുതുക്കോട്ടയിൽ സംസ്കരിക്കാമെന്ന് തമിഴ് നാട് ക്യൂ - ബ്രാഞ്ച് ഉറപ്പ് നൽകി എന്നു ബന്ധുക്കളെ ധരിപ്പിച്ച് മൃതദേഹം ആംബുലൻസിൽ കയറ്റിയ ശേഷം പുതുക്കോട്ടയിൽ പൊതു ശ്മശാനമില്ലെന്നും അതിനാൽ ട്രിച്ചിയിൽ സംസ്കരിക്കാനുള്ള ഏർപ്പാടുകൾ ചെയ്യാമെന്നും പോലീസ് പറയുകയും മൃതദേഹം ഏറ്റെടുത്തതിനാൽ (സാങ്കേതികമായി) വേറെ വഴിയില്ലാത്തതിനാൽ പല നാളുകളായുള്ള അലച്ചിൽ അവസാനിപ്പിച്ച് മകന്റെ ദേഹം സംസ്കരിക്കാൻ ആ അമ്മ സമ്മതം നൽകുകയായിരുന്നു. ട്രിച്ചിയിലെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അവിടെ സംസ്കരിക്കാനുള്ള കാര്യങ്ങൾ ഏർപ്പാടാക്കി ഇവിടെ നിന്നും കാർത്തിയുടെ ശരീരവുമായി പുറപ്പെട്ട ബന്ധുക്കൾ കോയമ്പത്തൂർ എത്തിയപ്പോൾ പെട്ടെന്ന് പോലീസ് ഇടപെട്ട് ആംബുലൻസ് കോയമ്പത്തൂർ നഞ്ചുണ്ടാപുരം പൊതു ശ്മശാനത്തിലേക്ക് തിരിച്ചു വിടുകയും ധൃതി പിടിച്ച് അവിടെ വെച്ച് ശവസംസ്കാരം നടത്തിക്കുകയുമാണ് ചെയ്തത്. ബന്ധുമിത്രാദികളുടെ സാന്നിദ്ധ്യത്തിൽ മാന്യമായ ഒരു സംസ്കാരത്തിനുള്ള കാർത്തിയുടേയും കുടുംബത്തിന്റേയും ജനാധിപത്യാവകാശത്തെ നിഷേധിച്ചു കൊണ്ട് ഒരു ധീര വിപ്ലവകാരിയുടെ മുതശരീരം ഇരുട്ടിന്റെ മറവിൽ കുഴി വെട്ടി മൂടാനാണ് ഭരണകൂടവും പോലീസും ശ്രമിച്ചത്. എന്നാൽ എത്ര കുഴിച്ചുമൂടിയാലും സത്യം ഒരു നാൾ പുറത്തു വരും. കാർത്തിയുടെ ഘാതകർ ഈ ചോരക്കു മറു പടി പറയേണ്ടി വരും.
ഭരണകൂടം ഒരു വിപ്ലവകാരിയെ മാത്രമല്ല അയാളുടെ നിശ്‌ചേതന ശരീരത്തെപ്പോലും ഭയക്കുന്നു എന്നറിയുക!