fathima

കൊല്ലം: ചെന്നൈ ഐ.ഐ.ടിയിലെ മലയാളി വിദ്യാർത്ഥിനി കിളികൊല്ലൂർ രണ്ടാംകുറ്റി കീലോന്തറയിൽ ഫാത്തിമ ലത്തീഫ് (18) ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യതയുള്ളതിനാൽ തങ്ങളുടെ സാന്നിദ്ധ്യത്തിൽ മാത്രമേ ഫോൺ പരിശോധിക്കാവൂ എന്ന് ചൂണ്ടിക്കാട്ടി ഫാത്തിമയുടെ രക്ഷാകർത്താക്കൾ തമിഴ്നാട് ഡി.ജി.പിക്ക് കത്ത് നൽകി. ഐ.ടി വിദഗ്ദ്ധന്റെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും കത്തിലുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും രക്ഷാകർത്താക്കൾ ആലോചിക്കുന്നുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ചെന്നൈ ഐ.ഐ.ടിയിൽ നടന്ന വിദ്യാർത്ഥി ആത്മഹത്യകളിൽ വിശദ അന്വേഷണവും തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെടും. ഹ്യുമാനിറ്റീസ് ആൻഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഫാത്തിമ അഖിലേന്ത്യാ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഐ.ഐ.ടിയിൽ പ്രവേശനം നേടിയത്. അടുത്തിടെ ഇന്റേണൽ പരീക്ഷയിൽ ആരോപണ വിധേയനായ അദ്ധ്യാപകൻ മാർക്ക് ബോധപൂർവം കുറച്ചത് ഫാത്തിമ ഇമെയിലിലൂടെ ചോദ്യം ചെയ്തിരുന്നു. ഈ അദ്ധ്യാപകനെക്കുറിച്ച് ഫോൺ വിളിക്കുമ്പോൾ അമ്മയോട് പലതവണ പരാതിപ്പെട്ടിട്ടുണ്ട്.


മരണകാരണം പുറംലോകമറിയണം
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ഥലത്തെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ഫോൺ പരിശോധിച്ചപ്പോൾ ആത്മഹത്യയുടെ കാരണത്തെക്കുറിച്ച് സൂചന നൽകുന്ന കുറിപ്പ് കണ്ടെത്തി. ഐ.ഐ.ടിയിലെ ഒരു അദ്ധ്യാപകന്റെ പേര് പരാമർശിക്കുന്ന ഈ കുറിപ്പ് ശനിയാഴ്ച പുലർച്ചെ 4.45നാണ് എഴുതിയിരുന്നത്. ഐ.ഐ.ടി വളപ്പിൽ തന്നെയുള്ള ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഈ അദ്ധ്യാപകൻ ഇപ്പോൾ ഒളിവിലാണ്. ആത്മഹത്യയുടെ കാരണം പുറംലോകം അറിയണമെന്ന് ഫാത്തിമ ആഗ്രഹിച്ചതിനാൽ ഫോണിലെ ലോക്ക് സംവിധാനം മാറ്റി ഫോൺ ഓണാക്കുമ്പോൾ തന്നെ കാണാൻ കഴിയുന്ന തരത്തിൽ അദ്ധ്യാപകന് നേരെ വിരൽ ചൂണ്ടുന്ന പരാമർശം സ്‌ക്രീൻ സേവറായി ഇട്ടിരിക്കുകയായിരുന്നു.


നീലസാരി ധരിച്ച സ്ത്രീ ?

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം രാത്രി 9.30ന് മെസിലിരുന്ന് കരഞ്ഞ ഫാത്തിമയെ നീലസാരി ധരിച്ച മൂക്കുത്തിയിട്ട സ്ത്രീ ആശ്വസിപ്പിക്കുന്നത് കണ്ടതായി മെസിലെ ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഫാത്തിമ ഏറെനേരം അവരുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഈ സ്ത്രീയെ ചോദ്യം ചെയ്താൽ ആത്മഹത്യയുടെ കാരണം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സാധാരണ എല്ലാ ദിവസവും രാത്രി എട്ടോടെ മെസിൽ നിന്ന് മടങ്ങുന്ന ഫാത്തിമ വെള്ളിയാഴ്ച അസ്വാഭാവികമായി എന്തോ സംഭവിച്ചത് കൊണ്ടാകും മെസിൽ രാത്രി വൈകിയും ഇരുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.