ഒരുകാലത്ത് മലയാള സിനിമയിൽ ഹിറ്റുകൾ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയൻ. കല്യാണ സൗഗന്ധികം, ആകാശഗംഗ, ഇൻഡിപെൻഡൻസ് ഡേ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം തുടങ്ങിയ വിനയൻ ചിത്രങ്ങൾ ഇന്നും മിനിസ്‌ക്രീൻ റേറ്റിംഗിൽ മുന്നിലാണ്. ഓരോ സിനിമയുടെ പിറവിക്ക് പിന്നിലും പ്രേക്ഷകർ അറിയാത്ത ചില കഥകളുണ്ട്. അത്തരത്തിൽ മെഗാ സ്‌റ്റാർ മമ്മൂട്ടിക്കൊപ്പം താൻ ഒരുക്കിയ രാക്ഷസരാജാവിനും ഒരു അറിയാക്കഥയുണ്ടെന്ന് പറയുകയാണ് വിനയൻ. ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിനയന്റെ വാക്കുകൾ
'ഇഷ്‌ടം പോലെ സബ്‌ജക്‌ടുകൾ എന്റെ കൈയിലുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. ദാദാ സാഹിബ് കഴിഞ്ഞിട്ട് നിൽക്കുമ്പോൾ മമ്മൂക്കയ്‌ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. മോഹൻലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോൾ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്‌ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാൻ പറ്റോ? ആ സമയത്ത് കരുമാടിക്കുട്ടൻ നടക്കുവാണ്. മമ്മൂക്ക എന്റേൽ കഥയില്ല എന്ന് പറഞ്ഞപ്പോൾ, താൻ വിചാരിച്ചാൽ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അപ്പോൾ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാൻ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അങ്ങനെ മമ്മൂക്ക ത്രില്ലടിച്ച് കേട്ട് ചെയ്‌ത പടമാണ് രാക്ഷസരാജാവ്'.