sabarimala-

ശബരിമല: വ്രതശുദ്ധിയുടെ ശരണകീർത്തനങ്ങളുമായി മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഇന്നു തുടക്കം. വൈകിട്ട് 5 ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ തുറന്ന് യോഗനിദ്രയിലിരിക്കുന്ന കലിയുഗവരദനു മുന്നിൽ വിളക്ക് തെളിക്കും. തുടർന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെ നടകൾ തുറക്കും. അയ്യപ്പഭക്തർക്ക് തന്ത്രി വിഭൂതി പ്രസാദം നൽകും. പതിനെട്ടാംപടിക്കു മുന്നിലെ ആഴിയിൽ അഗ്നി പകർന്ന ശേഷമേ ഇരുമുടിക്കെട്ടുമായി ഭക്തരെ പതിനെട്ടാം പടി കയറാൻ അനുവദിക്കൂ. പ്രസാദ വിതരണം കഴിഞ്ഞാൽ പുതിയ മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും.

ശബരിമല മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയെ അയ്യപ്പ ശ്രീകോവിലിനു മുന്നിലെ സോപാനത്ത് ഇരുത്തി തന്ത്രി അഭിഷേകം ചെയ്യും. ശേഷം ശ്രീകോവിലിനുള്ളിൽ വച്ച് അയ്യപ്പന്റെ മൂലമന്ത്രം തന്ത്രി മേൽശാന്തിക്ക് പറഞ്ഞുകൊടുക്കും. മാളികപ്പുറം മേൽശാന്തിയായ എം.എസ്.പരമേശ്വരൻ നമ്പൂതിരിയെ മാളികപ്പുറത്ത് ദേവിയുടെ മുന്നിലിരുത്തി, അഭിഷേക ചടങ്ങുകൾ ചെയ്ത് സ്ഥാനാരോഹണം നടത്തും. ഇനി മുതൽ ഇരുവരും പുറപ്പെടാ ശാന്തിമാരാണ്. നാളെ രാവിലെ സന്നിധാനത്ത് ശ്രീകോവിൽ തുറക്കുന്നത് പുതിയ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരിയാണ്. മാളികപ്പുറം ക്ഷേത്രനട എം.എസ്.പരമേശ്വരൻ നമ്പൂതിരിയും.

ഡിസംബർ 27നാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. അന്നു രാത്രി പത്തിന് നട അടച്ച ശേഷം മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും. മകരവിളക്ക് ജനുവരി 15നാണ്. തീർത്ഥാടനത്തിന് സമാപനംകുറിച്ച് ജനുവരി 27ന് രാവിലെ ഏഴിന് നട അടയ്ക്കും. ദേവസ്വം മന്ത്രി കടകംപള്ളി സരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ.കെ.എസ്.രവി ,ദേവസ്വം കമ്മിഷണർ എം.ഹർഷൻ തുടങ്ങിയവർ ഇന്ന് സന്നിധാനത്ത് എത്തും.