ന്യൂഡൽഹി: വായു മലീനീകരണം മൂലം ബുദ്ധിമുട്ടുന്ന ഡൽഹിയിൽ ഓക്‌സിജൻ വിൽക്കുന്ന കേന്ദ്രങ്ങൾ സജീവമാകുന്നു. ഏഴ് പുതിയ ഓക്സിജൻ ബാറുകൾ സാകേതിൽ തുടങ്ങി. വ്യത്യസ്ത സുഗന്ധങ്ങളിൽ ഓക്സിജൻ ലഭ്യമാക്കുന്ന അവിടെ 5 മിനുട്ട് ശ്വസിക്കുന്നതിന് 299 രൂപയാണ് ഈടാക്കുന്നത്. വായു മലിനീകരണം കൂടുതലായ സാഹചര്യത്തിൽ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ആര്യവീർ കുമാറാണ് ഓക്‌സി പ്യൂർ തുടങ്ങിയത്. വായൂമലിനീകരണം രൂക്ഷമായതോടെ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രികളിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ സഹചര്യത്തിൽ കൂടുതൽ ഓക്‌സിജൻ പാർലറുകൾ തുടങ്ങും. ഓക്‌സിജൻ പാർലറുകളിൽ എത്തുന്നവര്‍ക്ക് ട്യൂബിലൂടെ ഓക്‌സിജൻ ശ്വസിക്കാം. കയ്യിൽ കൊണ്ടുനടക്കാവുന്ന ചെറിയ ഓക്‌സിജൻ ബോട്ടിലുകളും ഇവിടെനിന്ന് ലഭിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒാക്സിജൻ പാർലറുകൾ ആരംഭിച്ചിട്ടുണ്ട്. ഡൽഹി അന്താരാഷ്‌ട്ര വിമാനത്താളത്തില്‍ ഒരു ഓക്‌സിജൻ ബാറുകൂടി തുറക്കാൻ ഓക്‌സി പ്യൂർ പദ്ധതിയിടുന്നുണ്ട്. കുട്ടികള്‍ക്കും വയോധികര്‍ക്കും ഏറെ ആശ്വാസം നൽകുന്നതാണ് ഓക്‌സിജന്‍ ബാറെന്ന് ചില സന്ദർശകർ പറഞ്ഞു. വായു മലീകരണം മൂലം കൂടുതൽ ബുദ്ധിമുട്ടുന്നത് കുട്ടികളും വയോധികരുമാണ്