fathima-

ചെന്നൈ: ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാർത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ആരോപണവിധേയനായ അദ്ധ്യാപകൻ സുദർശൻ പദ്മനാഭനെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുന്നതായി സംശയമുണ്ടെന്ന് പിതാവ്. മകളുടെ മരണത്തിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി ഫാത്തിമയുടെ പിതാവ് ലത്തീഫ് ആരോപിച്ചു.

ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിനു കാരണക്കാരൻ അദ്ധ്യാപകനായ സുദർശൻ പദ്മനാഭൻ ആണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാൽ പൊലീസ് ആത്മഹത്യാക്കുറിപ്പ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ മുറി സീൽ ചെയ്യുന്നതിൽ പൊലീസ് വീഴ്ച വരുത്തി. ഇതെല്ലാം അന്വേഷണം അട്ടിമറിക്കാനാണോയെന്നു സംശയിക്കണം. പൊലീസും ഐ.ഐ.ടി അധികൃതരും ഒത്തുകളിക്കുകയാണ്. ഫാത്തിമയുടെ മരണ ശേഷം ഐ.ഐ.ടിയിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ പോലും തന്നെ വിളിച്ചിട്ടില്ല. തന്റെ മകളെ കൊന്നതാണോ അവൾ ആത്മഹത്യ ചെയ്തതാണോയെന്ന് കണ്ടെത്തണമെന്ന് പിതാവ് ആവശ്യപ്പെട്ടു.

സുദർശൻ പദ്മനാഭൻ മോശക്കാരനാണെന്ന് ഫാത്തിമ പറഞ്ഞിട്ടുണ്ട്. എസ്.പി എന്നാണ് അവൾ ഉമ്മയോടു പറഞ്ഞിരുന്നത്. ഇപ്പോഴാണ് അത് സുദർശൻ പദ്മനാഭൻ ആണെന്നു ബോധ്യമാവുന്നത്. എല്ലാ വിധത്തിലുള്ള മാനസിക പീഡനത്തിനും മകൾ ഇരയായിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു.

അന്വേഷണത്തില്‍ എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് ലത്തീഫ് പറഞ്ഞു. മുഖ്യമന്ത്രി ഇക്കാര്യം തമിഴ്‌നാട് മുഖ്യമന്ത്രിയോടു സംസാരിച്ചിട്ടുണ്ട്. പൊലീസ് തലത്തിലും ബന്ധപ്പെട്ടിട്ടുണ്ട്. മുമ്പ് ഒരുപാടു ഫാത്തിമമാർ ചെന്നൈ ഐ.ഐ.ടിയിൽ ജീവനൊടുക്കിയിട്ടുണ്ടെന്നാണ് ഇപ്പോൾ അറിയുന്നത്. ഇനിയും ഫാത്തിമമാർ ഉണ്ടായിക്കൂടാ. അതിനായി ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്ന് ലത്തീഫ് മാധ്യമങ്ങളോടു പറഞ്ഞു.