sabarimala-

തിരുവനന്തപുരം: ശബരിമലയിൽ സംഘർഷമുണ്ടാക്കുന്നതിൽ പ്രധാനപങ്ക് വാർത്താചാനലുകൾക്കുണ്ട് എന്ന് പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇത്തവണ ആളുകൾക്ക് ശബരിമലയിൽ സമാധാനത്തോടെ പോകാൻ അവസരമൊരുക്കണമെന്ന് മാദ്ധ്യമങ്ങളോടു അഭ്യർത്ഥിച്ചു. നിയമസഭയിൽ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടു നടന്ന വാർത്താസമ്മേളനത്തിനൊടുവിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോഴായിരുന്നു മന്ത്രിയുടെ വിമർശനം.

മാദ്ധ്യമങ്ങൾ ഉറങ്ങിക്കിടക്കുന്ന ആക്ടിവിസ്റ്റുകളെ വിളിച്ചുണർത്തി ശബരിമലയിൽ പോകുന്നില്ലേ എന്നു ചോദിച്ച് അത് വാർത്തയാക്കും. പിന്നെ അവരെ എതിർക്കുന്ന വർഗീയഭ്രാന്തന്മാരുടെ അടുത്തു പോയി അതിനെതിരായ അഭിപ്രായമെടുത്ത് വാർത്തയാക്കും. ദയവു ചെയ്ത് അലങ്കോലമാക്കാൻ ശ്രമിക്കരുത് ഉത്സവം നന്നായി നടക്കട്ടെ. കഴിഞ്ഞ എട്ടു മാസവും മാസപൂജയ്ക്ക് ആക്ടിവിസ്റ്റുകളും വന്നില്ല നിങ്ങളും (മാദ്ധ്യമങ്ങൾ) വന്നില്ല. ഒരു പ്രശ്നവും ഇല്ലായിരുന്നു. തുലാമാസ പൂജയ്ക്ക് മൂന്നേകാൽ കോടി രൂപയുടെ വരുമാനവും ലഭിച്ചു. കഴിഞ്ഞ തവണ പ്രശ്നങ്ങളുണ്ടാക്കിയതിൽ നല്ലൊരു പങ്കു നിങ്ങൾക്കുണ്ട്. നമ്മുടെ നാട്ടിൽ സമാധാനം വേണം. സമാധാനത്തോടെ ആളുകൾക്ക് ശബരിമലയിൽ പോകാൻ സാധിക്കണം. അതിനുള്ള അന്തരീക്ഷം ഒരുക്കാനുള്ള ബാദ്ധ്യത നമ്മൾക്ക് എല്ലാവർക്കുമുണ്ട്.ഏറ്റവും വലിയ ബാദ്ധ്യത മാദ്ധ്യമങ്ങൾക്കാണ്.

തങ്ങൾ സ്ത്രീകളെ കൊണ്ടു വരുന്നില്ലല്ലോ എന്നു ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ:

''നിങ്ങൾ തന്നെയാണ് അവരോടു വരാൻ വേണ്ടി പറയുന്നത്. 24 മണിക്കൂറും ഇങ്ങനെ കാണിച്ച് റേറ്റിംഗ് കൂട്ടുന്ന നീക്കത്തിനിടയിൽ സമൂഹം അനുഭവിക്കുന്ന ദുരിതം ഒട്ടു തന്നെ കാണുന്നില്ല. കാണണം എന്നഭ്യർത്ഥനയാണുള്ളത്. അവിടെ പ്രശ്നമുണ്ടാക്കിയവരെല്ലാം ദേശീയ നേതാക്കന്മാരായി ഉയർന്നില്ലേ''

ആക്ടിവിസ്റ്റുകൾക്ക് അവരുടെ ആക്ടിവിസം പ്രദർശിപ്പിക്കാനുള്ള സ്ഥമല്ല ശബരിമല. ഇത് നേരത്തെയും പറഞ്ഞിട്ടുള്ളതാണ്. തൃപ്തി ദേശായിയെ പോലുള്ള ആക്ടിവിസ്റ്റുകൾക്ക് അവരുടെ ശക്തി കാട്ടേണ്ട സ്ഥലമായി ശബരിമലയെ കാണേണ്ടതില്ല. യുവതികൾ വന്നാൽ പൊലീസ് സംരക്ഷണയിൽ അവരെ സന്നിധാനത്തേക്ക് കൊണ്ടു പോകില്ല. അങ്ങനെ വേണമെങ്കിൽ അവർ സുപ്രീംകോടതിയുടെ ഉത്തരവ് കൂടി വാങ്ങി വരണം

വിധി അസ്ഥിരപ്പെട്ടിട്ടുണ്ടോ എന്നോ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്നും വ്യക്തത വരുത്തേണ്ടതായിട്ടുണ്ട്.
അയോദ്ധ്യവിധി വന്നപ്പോൾ നമ്മൾ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചില്ലേ. എല്ലാവരും ആ വിധിയോടു 100 ശതമാനം ഉൾക്കൊണ്ടാണോ സ്വീകരിച്ചത്. സുപ്രീംകോടതി വിധി സ്വീകരിക്കാൻ പൗരന് ബാദ്ധ്യതയുള്ളതുകൊണ്ടാണ് സ്വീകരിച്ചത്.

കഴിഞ്ഞ തവണ ഒരു വിധി ഉണ്ടായിരുന്നു. ഇന്ന് ഒരു സംശയം നിൽക്കുന്നുണ്ട്. നിയമവിദഗ്ധന്മാരാണ് വിധിയെ കുറിച്ച് ആധികാരികമായി പറയേണ്ടത് മാദ്ധ്യമങ്ങളല്ല. സർക്കാർ നിയമോപദേശം തേടുന്ന കാര്യം മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു..