മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് എം.ജയചന്ദ്രൻ. ഗായകനാവുക എന്ന സ്വപ്നത്തിൽ നിന്നുമാണ് അദ്ദേഹം സംഗീത സംവിധായകനിലേക്കെത്തുന്നത്. 1992ൽ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിൽ പാടുവാനുള്ള അവസരം ജയചന്ദ്രനെ തേടി എത്തി. ആലാപന മികവുകൊണ്ട് നിരവധി ചിത്രങ്ങളിൽ പാടുകയും തുടർന്ന് സംഗീത സംവിധായകനായും തിളങ്ങി. 2003ൽ പുറത്തിറങ്ങിയ "ബാലേട്ടൻ"നിലെ ഗാനങ്ങൾ സൂപ്പർ ഹിറ്റായതോടെ മലയാളത്തിലെ തിരക്കേറിയ സംഗീത സംവിധായകനായി എം.ജയചന്ദ്രൻ മാറി. സമകാലിക സംഗീതസംവിധായകരിൽ നിന്ന് ജയചന്ദ്രനെ വ്യത്യസ്തനാക്കുന്നത് ഗൃഹാതുരമായ പോയകാലത്തിന്റെ തുടർച്ചയായി സൃഷ്ടിക്കപ്പെടുന്ന പാട്ടുകളാണ്. അതുപോലെതന്നെ തന്റെ നിലപാടുകൾകൊണ്ടും വ്യത്യസ്തനാണ് അദ്ദേഹം.

m-jayachandran

കഴിഞ്ഞ വർഷം ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ എം.ജയചന്ദ്രന്റെ നിലപാട് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ശബരിമലയിൽ എന്ന് സമാധാനം പുലരുന്നോ അപ്പോൾ ഞാൻ അവിടെ പോകും എന്നാണ് ഇപ്പോഴും ജയചന്ദ്രന്റെ നിലപാട്. കൗമുദി ടി.വി താരപ്പകിട്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും കഴിഞ്ഞ വർഷം താൻ ഫേസ്ബുക്കിലിട്ട പോസ്റ്റിനെ രാഷ്ട്രീയമായി ചിലർ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

"എപ്പോൾ വേണമെങ്കിലും ശബരിമലയിൽ പോകാം. കഴിഞ്ഞ വർഷം യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലിട്ട പോസ്റ്റിനെ ചിലർ രാഷ്ട്രീയമായി വ്യാഖ്യാനിക്കുകയായിരുന്നു ചെയ്തത്. നിരവധിപേർ പോസ്റ്റിനെ കുറിച്ച് അഭിപ്രായം പറഞ്ഞു. എന്നാൽ,​ ഞാൻ ഒരിക്കലും ഒരു പൊളിറ്റിക്കൽ പാർട്ടിയുടെ ഭാഗമല്ല. എനിക്ക് പൊളിറ്റിക്സ് ഇല്ല. എന്റെ മതവും പൊളിറ്റിക്സും ജാതിയും വർണവും എല്ലാം സംഗീതം മാത്രമാണ്. അതാണ് സത്യം.

ശബരിമലയിൽ നമ്മൾ എന്തിനാണ് പോകുന്നത്? സമാധാനമായി അയ്യപ്പനോട് പ്രാർത്ഥിക്കനാണ്. ഭക്തനെയും അയ്യപ്പനെന്ന് വിളിക്കുന്നത്. അവിടെ നിത്യവും അടിയും പ്രശ്നങ്ങളുമൊക്കെ ആണെങ്കിൽ പിന്നെ എന്തിനാണ് ശബരിമലയിൽ പോകുന്നത്. എപ്പോൾ ശബരിമലയിൽ സമാധാനം പുലരുന്നോ അപ്പോൾ ഞാൻ അവിടെ പോകും. അല്ലാതെ ഞാനും കൂടെപോയി അവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലല്ലോ" -അദ്ദേഹം പറഞ്ഞു.