ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ എയർ ഇന്ത്യയും ഭാരത് പെട്രോളിയം കോർപ്പറേഷനും അടുത്ത വർഷം മാർച്ച് മാസത്തോടെ വിൽക്കുമെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഈ വർഷത്തോടെ പൂർത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സർക്കാർ പദ്ധതിയുടെ ഭാഗമായിട്ടാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികൾ വിൽക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. പ്രമുഖ ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വിദേശ നിക്ഷേപക സംഗമങ്ങളിൽ എയർ ഇന്ത്യ വിൽക്കുന്നതിനായി നിക്ഷേപകർ വലിയ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ വർഷങ്ങളിൽ അത്ര താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ശരിയായ സമയത്ത് ഇടപെടലുകൾ നടത്തിയിട്ടുണ്ട്. എല്ലാ മേഖലകളിലെ പ്രതിസന്ധികളും മറികടക്കും. വ്യവസായ പ്രമുഖർക്ക് അവരുടെ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. പലരും പുതിയ നിക്ഷേപം ആസൂത്രണം ചെയ്യും-മന്ത്രി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 4,000 കോടി രൂപയാണ് എയർ ഇന്ത്യയുടെ നഷ്ടം. മൊത്തം 55,000 കോടിയാണ് എയർ ഇന്ത്യയുടെ കടം. വിവിധ സംസ്ഥാനങ്ങളിലുള്ള ആസ്തി വിറ്റ് കടം തീർക്കാനും എയർ ഇന്ത്യ നേരത്തെ ആലോചിച്ചിരുന്നു. കടത്തിലേക്കായി ഏകദേശം 29,000 കോടി രൂപ കേന്ദ്രം നൽകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചെലവ് കുറച്ച്, വരുമാനം കൂട്ടിയാൽ മാത്രമേ കേന്ദ്ര സഹായം നൽകൂവെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാൽ, എയർ ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു.
അതേസമയം, ലാഭത്തിൽ പ്രവർത്തിക്കുന്ന ബി.പി.സി.എൽ വിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ഉണ്ടായിരുന്നില്ല. എയർ ഇന്ത്യ വിൽക്കുന്നത് ദീർഘനാളുകളായുള്ള സർക്കാർ ലക്ഷ്യമാണ്. ഒരു ലക്ഷം കോടി രൂപയാണ് ഈ വർഷം മാത്രം പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനയിലൂടെ സമാഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം എയർ ഇന്ത്യ വിൽക്കാൻ സർക്കാർ ശ്രമിച്ചിരുന്നെങ്കിലും വിപണിയിൽ നിന്നുള്ള പ്രതികരണം മോശമായത് കൊണ്ട് നടന്നിരുന്നില്ല. ബി.പി.സി.എൽ വിൽപ്പനയ്‍ക്ക് എതിരെ പ്രതിഷേധം വ്യാപകമാണ്. തൊഴിലാളി യൂണിയനുകൾ കമ്പനി സ്വകാര്യ മേഖലയ്‍ക്ക് വിൽക്കരുത് എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിരുന്നു.