മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്നു എൻ.എൻ പിള്ള. സിദ്ദിഖ്‌ലാൽ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന സിനിമയിലെ നമ്മുടെ സ്വന്തം അഞ്ഞൂറാൻ. എൻ.എൻ പിള്ളയെ കുറിച്ച് പറയാൻ ഏറെ ഓർമ്മകളുണ്ട് മകൻ വിജയരാഘവന്. തനിക്ക് ലഭിച്ച ആദ്യ പ്രണയലേഖനത്തിന് മറുപടി പറഞ്ഞുതന്നത് അച്ഛനായിരുന്നെന്ന് വിജയരാഘവൻ പറയുന്നു. എൻ.എൻ പിള്ളയുടെ ഓർമ്മദിവസം നടന്ന പരിപാടിയിലാണ് തന്റെ വഴികാട്ടിയായ അച്ഛനെ കുറിച്ച് വിജയരാഘവൻ ഓർമ്മകൾ പങ്കുവച്ചത്.
"എന്റെ ആദ്യത്തെ പ്രണയലേഖനത്തിന് മറുപടി പറഞ്ഞു തന്നത് അച്ഛനായിരുന്നു. എന്നോട് പറഞ്ഞു മറുപടി ഇങ്ങനെ എഴുതണമെന്ന്. തമാശ രൂപത്തിൽ പറഞ്ഞു. ഞാൻ പൊട്ടിക്കരയുകയായിരുന്നു. എനിക്കറിയില്ല എങ്ങനെ എഴുതണമെന്ന്. അച്ഛൻ സമാധാനിപ്പിച്ചു. എനിക്ക് 12ാമത്തെ വയസിലാണ് പ്രണയ ലേഖനം കിട്ടിയത്. നിനക്ക് 14 വയസായില്ലേ, ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞു. അങ്ങനെയായിരുന്നു അച്ഛനുമായുള്ള ബന്ധം. ജീവിതത്തെ ധീരതയോടെ നേരിടാനും, നല്ലതും ചീത്തയുമായ കാര്യങ്ങൾ തിരിച്ചറിയാനുള്ള കഴിവെല്ലാം അച്ഛനിൽ നിന്നും ലഭിച്ചതാണ്.
അച്ഛന് ദെെവവിശ്വാസം ഇല്ലായിരുന്നു. എന്നാൽ, ദെെവം ഇല്ലായെന്നോ വിശ്വാസം ഇല്ലായെന്നോ പ്രസംഗിക്കാറില്ല. മരിച്ചു കഴിഞ്ഞാൽ ഒരു കർമ്മവും ചെയ്യേണ്ടെന്നും പറഞ്ഞിരുന്നു. പറ്റുവാണേൽ ഒരു കല്ലിൽ അച്ഛൻ എഴുതിയ കവിത കൊത്തി വയ്ക്കണമെന്നതു മാത്രമായിരുന്നു ആഗ്രഹം. അച്ഛൻ മരിച്ചപ്പോൾ അച്ഛന് വിശ്വാസമില്ലെങ്കിലും ഹിന്ദു ആചാരപ്രകാരം ആ വാക്കുകൾ കല്ലിൽ കൊത്തിവച്ചു"-വിജയരാഘവൻ പറഞ്ഞു.