dyfi

സംസ്ഥാന ചരിത്രത്തിൽ ആദ്യമായി സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ സമരം ചെയ്ത് പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട അഞ്ച് ഡി.വൈ.എഫ.്‌ഐ പ്രവർത്തകരെ അനുസ്മരിപ്പിക്കുവാൻ ചൂണ്ടയിടീൽ മത്സരം സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐയെ ട്രോളി കോൺഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്. ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ടെന്ന് പരിഹസിച്ചു കൊണ്ടാണ് ഡി.വൈ.എഫ്.ഐയുടെ പേരിലുളള ചൂണ്ടയിടീൽ മത്സരത്തിന്റെ നോട്ടീസ് അദ്ദേഹം പങ്കുവയ്ക്കുന്നത്. സ്വാശ്രയ കോളേജുകളെ എതിർത്ത് സമരം ചെയ്തവർ തന്നെ പിൽക്കാലത്ത് സ്വാശ്രയ കേളേജുകൾ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ചൂണ്ടയിടൽ മത്സരത്തെ കുറച്ചുള്ള നോട്ടീസിൽ ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശമാണ് തനിക്ക് ഏറെ കൗതുകകരമായി തോന്നിയതെന്നും പി.സി.വിഷ്ണുനാഥ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😀

ഇത്രയും ഭാവനാസമ്പന്നമായി, വികാരനിർഭരമായി രക്തസാക്ഷികളെ അനുസ്മരിക്കുന്ന വേറെ ഏതൊരു പാർട്ടിയുണ്ട് ലോകത്ത്?!

വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്കരണം ആഗോളവത്കരണത്തിന്റെ അജണ്ടയാണെന്നും പ്രസ്തുത അജണ്ട നടപ്പിലാക്കാൻ എം വി രാഘവനെ അനുവദിക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് രാഘവനെ തടയുന്ന സമരം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചതും സമരത്തിന്റെ ഭാഗമായ് തെരുവുകൾ സംഘർഷഭരിതമായതും തുടർന്നുള്ള പോലീസ് വെടിവെപ്പിൽ 1994 നവംബർ 25 ന് അഞ്ച് ഡിവൈഎഫ്ഐ സഖാക്കൾ രക്തസാക്ഷികളായതും.

എന്നാൽ പിന്നീട്, അതേ പാർട്ടി തങ്ങളുടെ നേതൃത്വത്തിൽ തന്നെ സ്വാശ്രയ കോളേജുകൾ അനുവദിച്ചു. പരിയാരം കോളേജിൽ എം വി ജയരാജനെ പോലുള്ള നേതാക്കൾ ചെയർമാന്മാരായി തലപ്പത്തു വന്നു.

'ജീവിച്ചിരിക്കുന്ന 'രക്തസാക്ഷി പുഷ്പൻ ചൊക്ലിയിലെ വീട്ടിൽ അവശനായി കിടക്കുമ്പോൾ ആ കൺമുമ്പിലൂടെ നേതാക്കളുടെ മക്കൾ സ്വാശ്രയ സ്ഥാപനങ്ങളിൽ അഡ്മിഷൻ കരസ്ഥമാക്കി നടന്നുനീങ്ങിയതും നാം കണ്ടു.

പിന്നീട് 'കരിങ്കാലി' രാഘവന്റെ മകൻ പാർട്ടിയുടെ നിയമസഭാ സ്ഥാനാർത്ഥിയായപ്പോൾ അദ്ദേഹത്തിന് വോട്ടുപിടിക്കേണ്ട ദുര്യോഗവുമുണ്ടായി, ഡിവൈഎഫ്ഐ ക്ക്.

പിന്നെ 'കൊലയാളി'' രാഘവനെ പാർട്ടി തന്നെ അനുസ്മരിക്കാൻ തുടങ്ങി. അപ്പോഴും ബാക്ക് ഗ്രൗണ്ടിൽ " പുഷ്പനെ അറിയാമോ
ഞങ്ങടെ പുഷ്പനെ അറിയാമോ സഖാവിനെ അറിയാമോ
ആ രണഗാഥ അറിയാമോ?''
എന്ന പാട്ട് ഇടുന്ന കാര്യം അവർ മറന്നില്ല. നിർബന്ധമായും ചെയ്യണമെന്ന് നിർദ്ദേശവും നൽകി.

ഇപ്പോൾ ഇതാ കൂത്തുപറമ്പ് രക്തസാക്ഷികളെ അനുസ്മരിക്കാൻ ചൂണ്ടയിടൽ മത്സരവും. ഏറ്റവും കൗതുകമായി തോന്നിയത് ചൂണ്ടയും ഇരയും മത്സരാർത്ഥികൾ തന്നെ കൊണ്ടുവരണമെന്ന സംഘടനയുടെ നിർദ്ദേശം തന്നെയാണ്.

'വേട്ടക്കാര'നെയും ഇരയെയും ഒരു നൂലിൽ കെട്ടാൻ സിപിഎമ്മിനും ഡിവൈഎഫ്ഐക്കും അല്ലാതെ മറ്റാർക്ക് സാധിക്കും ? 😊

എത്ര ഭാവനാസമ്പന്നമാണ് ആ സംഘടന !

- പി സി വിഷ്ണുനാഥ്