news

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം. ഒരുജവാന് വീരമൃത്യു.

1. ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരുജവാന് വീരമൃത്യു. രണ്ടു പേര്‍ക് പരിക്കേറ്റു. പല്ലന്‍വാല സെക്ടറില്‍ ഇന്നാണ് സ്‌ഫോടനം ഉണ്ടായത്. സൈനികരുമായി പോവുകയായിരുന്ന ട്രക്കിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജവാന്‍മാരെ ഉടന്‍തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരിക്കുക ആയിരുന്നെന്ന് സൈനിക വക്താവ് അറിയിച്ചു. അതിനിടെ, രജൗറിയില്‍ ജനവാസ കേന്ദ്രത്തിനു നേര്‍ക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തിയതായും ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും സൈനിക വക്താവ് വ്യക്തമാക്കി.




2. പന്തീരാങ്കാവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തില്‍, സംസ്ഥാന സര്‍ക്കാരിന് സി.പി.എം പി.ബിയില്‍ വിമര്‍ശനം. മുഖ്യമന്ത്രിയുടെ വിശദീകരണത്തിലും ചില അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചു. ജനുവരിയില്‍ കേരളത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റി വിഷയം വിശദമായി ചര്‍ച്ച ചെയ്യും. പൊലീസ് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയത് എന്നും വിഷയം സര്‍ക്കാരിന് മുന്നില്‍ എത്തുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കി.
3. യു.എ.പി.എ കരിനിയമം എന്ന് ആവര്‍ത്തിച്ച് പൊളിറ്റ് ബ്യൂറോ. വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയതിന് എതിരെ ദേശീയ നേതൃത്വം നേരത്തെ തന്നെ നിലപാട് വ്യക്തമാക്കി ഇരുന്നു. പന്തീരാങ്കാവ് കേസില്‍ യു.എ.പി.എ ചുമത്തിയത് തെറ്റായ നടപടി ആണെന്നും യു.എ.പി.എയിലെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ട് ഉള്ളത് ആണെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ശബരിമല വിഷയത്തിലും നിലപാടില്‍ മാറ്റമില്ലാതെ പി.ബി. ശബരിമല ലിംഗസമത്വം എന്ന പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. സുപ്രീംകോടതി വിധി ആശക്കുഴപ്പം ഉണ്ടാക്കുന്നത് എന്നും പൊളിറ്റ്ബ്യൂറോയുടെ പ്രസ്താവന.
3. ആക്റ്റിവിസ്റ്റുകള്‍ക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമല എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയില്‍ സി.പി.എം പൊളിറ്റ് ബ്യൂറോ അതൃപ്തി പ്രകടമാക്കി. കടകംപ്പള്ളി സുരേന്ദ്രന്റെ നിലപാട് തള്ളിയ പൊളിറ്റ് ബ്യൂറോ, പ്രസ്താവന അനാവശ്യം ആയിരുന്നു എന്ന് വിലയിരുത്തി. ശബരീമല യുവതീ പ്രവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് ആകണം പാര്‍ട്ടി നയമെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ധാരണയില്‍ എത്തി. കഴിഞ്ഞ ഒരു വര്‍ഷമായി തുടരുന്ന നയം ശബരിമലയില്‍ തുടരണം. ആരെയും ബലം പ്രയോഗിച്ച് ശബരിമല കയറ്റില്ല എന്നും പി.ബി നിലപാട് എടുത്തു.
4. അയോധ്യ വിധിയില്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കും. പള്ളി നിര്‍മിക്കാന്‍ നല്‍കിയ അഞ്ചേക്കര്‍ സ്ഥലം സ്വീകരിക്കില്ല. ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തില്‍ ആണ് തീരുമാനം. എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ നിയമ വിദഗ്ദരും, കേസിലെ കക്ഷികളും യോഗത്തില്‍ പങ്കെടുത്തു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കരുത് എന്ന നിലപാടില്‍ ആയിരുന്നു ബോര്‍ഡിലെ ഭൂരിഭാഗം അംഗങ്ങളും. അയോധ്യയിലെ തര്‍ക്കഭൂമി രാമക്ഷേത്ര നിര്‍മ്മാണത്തിന് എന്നും പകരം അഞ്ചേക്കര്‍ ഭൂമി പള്ളിയുടെ നിര്‍മ്മാണത്തിന് അയോധ്യയില്‍ തന്നെ കണ്ടെത്തി നല്കണം എന്നും ആയിരുന്നു സുപ്രീംകോടതിയുടെ വിധി. മുസ്ലിം സംഘടനകള്‍ വിധിയെ വിയോജിപ്പോടെ ആയിരുന്നു സ്വീകരിച്ചത്.
5. പൊതുമുതല്‍ നശിപ്പിച്ചതിന് ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്. നടപടി, ജെ.എന്‍.യു അധികൃതരുടെ പരാതിയില്‍. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ ക്യാമ്പസിന് ഉള്ളിലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയും വൈസ് ചാന്‍സിലറുടെ ഓഫീസും അലങ്കോലം ആക്കി എന്നാണ് പരാതി. സംഭവത്തിന് പിന്നിലെ 7 വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായും പൊലീസ്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടി ഉണ്ടാകും. വിദ്യാര്‍ത്ഥികളെ ഉടന്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് നടപടിക്ക് എതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. അതേസമയം, വര്‍ദ്ധിപ്പിച്ച ഫീസുകള്‍ മുഴുവന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരും എന്നും വിദ്യാര്‍ത്ഥി യൂണിയന്‍.
6. മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യ പുറത്ത് വരും എന്ന് ഉന്നത വിദ്യഭ്യാസ സെക്രട്ടറി ആര്‍. സുബ്രമണ്യം. അന്വേഷണം ശരിയായ ദിശയില്‍ ആണെന്ന് നിഗമനം. ഉന്നത വിദ്യഭ്യാസ സെക്രട്ടറിയുടെ പ്രതികരണം, മദ്രാസ് ഐ.ഐ.ടിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം. തെളിവെടുപ്പിന് ശേഷം സുബ്രമണ്യം ഡല്‍ഹിക്ക് തിരിച്ചു. സംഭവത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സുബ്രമണ്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
7. അതേസമയം, മകളുടെ മരണത്തിന് കാരണക്കാര്‍ ആയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന് പിതാവ് അബ്ദുള്‍ ലത്തീഫ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്ന് പൊലീസ് ഉറപ്പ് നല്‍കി എന്നും ലത്തീഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത വെള്ളിയാഴ്ച്ചയ്ക്ക് അകം കുറ്റവാളികള അറസ്റ്റ് ചെയ്യണം എന്നും അല്ലെങ്കില്‍ ഫാത്തിമ അനുഭവിച്ച കാര്യങ്ങള്‍ വിളിച്ച് പറയും എന്നും പിതാവ്. കുറ്റവാളികള്‍ ഇപ്പോഴും ക്യാമ്പസില്‍ തന്നെ ഉണ്ടെന്നും, കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യും എന്നും അന്വേഷണ സംഘം ഉറപ്പ് നല്‍കി എന്നും ലത്തീഫ് . പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉണ്ടായത് വേദന ജനകമായ കാര്യങ്ങള്‍ ആണെന്നും ഫാത്തിമയുടെ പിതാവ് .
8. ഐ.ഐ.ടി, ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഫാത്തിമയെ ഈ മാസം 9 ന് ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ധ്യാപകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നത് ആയി ഫാത്തിമയുടെ ഫോണില്‍ കുറിപ്പ് ഉണ്ടായിരുന്നു. അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവര്‍ കാരണമാണ് ജീവന്‍ ഒടുക്കുന്നത് എന്നായിരുന്നു ആത്മഹത്യാ കുറിപ്പ്