ന്യൂഡൽഹി: ഹിന്ദുക്കൾ ജന്മദിനത്തിൽ കേക്ക് മുറിക്കുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്യരുതെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കുട്ടികളിൽ സനാതന മൂല്യങ്ങൾ വളർത്താൻ രാമായണം, ഹനുമാൻ ചാലിസ,ഭഗവദ് ഗീത എന്നിവ പഠിപ്പിക്കണമെന്നും, അങ്ങനെ ചെയ്യുമെന്ന് കാളിമാതാവിന്റെ നാമത്തിൽ സത്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സനാതന ധർമ്മ സംരക്ഷണത്തിനായി മുന്നോട്ട് വരണമെന്നും മന്ത്രി വ്യക്തമാക്കി. പിറന്നാൾ ദിനത്തിൽ കേക്ക് മുറിക്കുന്നതിന് പകരം ശിവ, കാളി ക്ഷേത്രങ്ങളിൽ പോയി ദർശനം നടത്തണമെന്നും മെഴുകുതിരിക്ക് പകരം മൺചെരാതുകൾ തെളിയ്ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കണമെന്നും മധുര പലഹാരം ആളുകൾക്ക് വിതരണം ചെയ്യണമെന്നും ഗിരിരാജ് സിംഗ് കൂട്ടിച്ചേർത്തു.
'മിഷണറി സ്കൂളിൽ പോകുന്ന കുട്ടികൾ ക്രിസ്ത്രീയ ശൈലികളാണ് അഭ്യസിക്കുന്നത്. ഇത് സനാതന ധർമ്മങ്ങളിൽ നിന്ന് അവരെ മാറി നടക്കാൻ പ്രേരിപ്പിക്കുന്നു. അഹിന്ദുക്കളായ കുട്ടികൾ ഞായറാഴ്ചകളിലും വെള്ളിയാഴ്ചകളിലും പള്ളിയിൽ പോകുന്നു. എന്നാൽ മിഷണറി സ്കൂളിൽ പഠിക്കുന്ന ഹിന്ദുക്കളായ കുട്ടികൾ കുടുമ കെട്ടാനോ തലക്കുറി അണിയാനോ തയ്യാറാകുന്നില്ല'-ഗിരിരാജ് സിംഗ് വിമർശിച്ചു.