russian-bodybuilder

മോസ്കോ: ജീവനുതന്നെ ഭീഷണിയാകുമെന്ന ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പിനെ തുടർന്ന് വ്യാജ മസിൽ നീക്കം ചെയ്ത് ബോ‌‌ഡിബിൽഡർ. ജീവൻ നഷ്ടപ്പെടുകയോ,​ കൈകാലുകൾ നഷ്ടപ്പെടുകയോ ചെയ്യുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് റഷ്യൻ ബോഡി ബിൽഡറായ കിറിൽ തെറിഷിൻ ശസ്ത്രക്രിയയിലൂടെ മസിലുകൾ നീക്കം ചെയ്തത്.

പെട്രോളിയം ജെല്ലി കുത്തി വച്ചാണ് 24 ഇഞ്ച് കനത്തിലുള്ള ബൈസെപ്‌സ് തെറെഷിൻ രൂപപ്പെടുത്തിയെടുത്തത്. പ്രശസ്ത കാർട്ടൂൺ കഥാപാത്രമായ പോപ്പെയെ ഓർമ്മപ്പെടുത്തുന്ന രൂപത്തിലാക്കിയിരുന്നു കയ്യിലെ മസിലുകൾ. എന്നാൽ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുമായെത്തിയിരുന്നു. അതോടെ പ്ലാസ്റ്റിക് സർജറിയിലൂടെ വികലമാക്കപ്പെട്ടവർക്കായി വേണ്ടി പ്രവർത്തിക്കുന്ന അലാന മമെവ കിറിലിനെ സഹായിക്കാനായെത്തി. ഇവരുടെ ബോധവത്കരണത്തിലൂടെ മനംമാറ്റം വന്ന ഇയാൾ ശസ്ത്രക്രിയക്കായി തയ്യാറാവുകയായിരുന്നു. ഇതിനായുള്ള ഫണ്ട് കണ്ടെത്താനും മമൈവ തന്നെ മുന്നിട്ടിറങ്ങി.

നിലവാരം കുറഞ്ഞ തരത്തിളുള്ള പെട്രോളിയം ജെല്ലി ഉപയോഗപ്പെടുത്തിയാണ് 23 കാരനായ തെറെഷിൻ ബൈസെപ്‌സ് രൂപപ്പെടുത്തിയതെന്നാണ് സർജൻ ദ്വിമിത്രി മെൽനികോവ് വെളിപ്പെടുത്തിയത്. കുത്തിവയ്പ്പിനെ തുടർന്ന് നശിച്ച കയ്യിലെ കോശങ്ങൾ നീക്കം ചെയ്തതായും ഇദ്ദേഹം അറിയിച്ചു. ' മൂന്ന് ലിറ്റർ പെട്രോളിയം ജെല്ലി വീതമാണ് ഇരുകയ്യുകളിലുമായി കിറിൽ കുത്തി വച്ചത്. ഇതു മൂലം കോശങ്ങൾ നശിക്കുകയും കയ്യിലെ രക്തയോട്ടം തടസപെടുകയും ചെയ്തു.. ഇതിന്റെ ഫലമായി മസിലിലെ കോശങ്ങൾ പൂർണമായി നശിച്ച് ആഴത്തിലുള്ള മുറിവ് രൂപപ്പെട്ടു. ഇത് മരം പോലെ കടുപ്പമേറിയതായിരുന്നു. ഇതൊക്കെ നീക്കം ചെയ്തെന്നും സർജൻ വ്യക്തമാക്കി.

പെട്രോളിയം ജെല്ലി ഇത്തരത്തിൽ ഉപയോഗിക്കുന്നത് മുഴുവൻ ശരീരഭാഗങ്ങളെയും പ്രത്യേകിച്ച് കിഡ്‌നിയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ദ്വിമിത്രി നൽകുന്നുണ്ട്. പെട്രോളിയം ജെല്ലി പുറമെ ഉപയോഗിക്കാനുള്ളതാണെന്നും ഇത്തരത്തിൽ ഇൻജക്ട് ചെയ്യുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.