പത്തനംതിട്ട: ശബരിമല മണ്ഡലകാല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ, പമ്പ, സന്നിധാനം ഉൾപ്പെടെ ജില്ലയിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചു. ജില്ലാ കളക്ടർ പി.ബി നൂഹാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ചായ, കാപ്പി എന്നിവയ്ക്ക് സന്നിധാനത്ത് 11 രൂപയും പമ്പ, നിലയ്ക്കൽ ഉൾപ്പെടെ ഇതര സ്ഥലങ്ങളിൽ 10 രൂപയുമാണ് വില. കടുംകാപ്പി, കടുംചായ, മധുരമില്ലാത്ത കാപ്പി, ചായ എന്നിവയ്ക്ക് സന്നിധാനത്ത് ഒൻപതു രൂപയും പമ്പ, നിലയ്ക്കൽ ഉൾപ്പെടെ ഇതര സ്ഥലങ്ങളിൽ എട്ട് രൂപയുമാണ് വില. ഇൻസ്റ്റന്റ് കാപ്പി/മെഷീൻ കാപ്പി/ ബ്രൂ/ നെസ്‌കഫേ 150 മില്ലി ലിറ്ററിന് 15 രൂപയും 200 മില്ലി ലിറ്ററിന് 20 രൂപയുമാണ് എല്ലായിടത്തും നിരക്ക്. ബോണ്‍വിറ്റ/ ഹോർലിക്സ് 150 മില്ലി ലിറ്ററിന് 20 രൂപ.
എന്നാൽ, എല്ലായിടത്തും പരിപ്പ് വട, ഉഴുന്ന് വട, ബോണ്ട എന്നിവയ്ക്ക് 10 രൂപയാണ്. സന്നിധാനത്ത് പഴംപൊരി(ഏത്തയ്ക്കാ അപ്പം) 11 രൂപയും പമ്പാ, നിലയ്ക്കൽ ഉൾപ്പെടെ ഇതരസ്ഥലങ്ങളിൽ 10 രൂപയുമാണ് വില. ബജി 30 ഗ്രാമിന് സന്നിധാനത്ത് എട്ട് രൂപയും പമ്പാ, നിലയ്ക്കൽ ഉൾപ്പെടെ ഏഴു രൂപയുമാണ് നിരക്ക്. സന്നിധാനത്ത് ദോശ, ഇഡലി , പൂരി, എന്നിവയ്ക്ക് 9 രൂപ. പമ്പ, നിലയ്ക്കൽ 8 രൂപയുമാണ്. ചപ്പാത്തി, പൊറോട്ട എന്നിവയ്ക്ക് സന്നിധാനം, പമ്പ, നിലയ്ക്കൽ ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ 10 രൂപയാണ് വില.
പാലപ്പം, ഇടിയപ്പം എന്നിവയ്ക്ക് ഒൻപതു രൂപാ നിരക്കില്‍ സന്നിധാനത്തും പമ്പ, നിലയ്ക്കൽ ഉൾപ്പെടെ എട്ടു രൂപയ്ക്കും ലഭിക്കും. ഉപ്പുമാവിന് സന്നിധാനത്ത് 22 രൂപയും പമ്പ, നിലയ്ക്കൽ 20 രൂപയും. നെയ് റോസ്റ്റ് സന്നിധാനത്ത് 38 രൂപ. പമ്പ, നിലയ്ക്കൽ 35 രൂപ. മസാലദോശ സന്നിധാനത്ത് 45 രൂപ. പമ്പ,നിലയ്ക്കൽ 40 രൂപയും പായസത്തിന് സന്നിധാനത്ത് 15 രൂപയുമാണ്. നിലയ്ക്കൽ, പമ്പ 12 രൂപ.
തീർത്ഥാടകർക്ക് സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. വില വിവര പട്ടിക കടകളിലും പ്രസിദ്ധപ്പെടുത്തണമെന്നും നിർദേശമുണ്ട്. അമിതവില ഈടാക്കുന്നവർക്ക് എതിരെ കർശന നടപടിയെടുക്കും. കൂടാതെ ഹോട്ടലുകളിലും കടകളിലും സംയുക്ത സ്‌ക്വാഡ് പരിശോധന നടത്തും. ഭക്ഷണത്തിന്റെ അളവും വിലയും പരിശോധിക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ലീഗൽ മെട്രോളജി വകുപ്പ് സ്‌ക്വാഡുകളെ നിയോഗിച്ചു.