kaumudy-news-headlines

1. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാം എന്ന് ഹൈക്കോടതി. തീര്‍ത്ഥാടകരെ ഇറക്കിയ ശേഷം വാഹനങ്ങള്‍ നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യണം. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ റോഡ് അരികുകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. ദര്‍ശനം കഴിഞ്ഞ് തിരിച്ചിറങ്ങുന്ന ഭക്തരെ പിന്നീട് പമ്പയില്‍ എത്തി കൊണ്ടുപോകാം. 12 സീറ്റുവരെയുള്ള വാനങ്ങള്‍ക്ക് ആണ് അനുമതി. ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന്റേത് ആണ് ഉത്തരവ്.


2. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ അനുകൂല നിലപാട് ആയിരുന്നു സ്വീകരിച്ച് ഇരുന്നത്. ഇരുചക്ര വാഹനങ്ങള്‍ക്കു കൂടി ഇളവ് അനുവദിക്കണം എന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പിന്നീട് ഹര്‍ജിക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി. ചെറു വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടണം എന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. പ്രസന്ന കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതി നടപടി
3. കണ്ണൂരില്‍ നടക്കുന്ന 63ാമത് സംസ്ഥാന സ്‌കൂള്‍ കായിക ഉത്സവത്തില്‍ കിരീടം ഉറപ്പിച്ച് പാലക്കാട്. നിലവിലെ ചാമ്പ്യന്‍മാരായ എറണാകുളത്തെ പിന്നിലാക്കി ആണ് പാലക്കാടിന്റെ നേട്ടം. കിരീട നേട്ടത്തില്‍ നിര്‍ണായകം ആയത് കല്ലടി, ബി.ഇ.എം സക്ൂളുകളുടെ പ്രകടനം. ദീര്‍ഘദൂര ഇനങ്ങളിലും റിലേയിലും പാലക്കാട് മികവ് കാണിച്ചു. 169.3 പോയിന്റുമായാണ് പാലക്കാട് ലീഡ് ചെയ്യുന്നത്. പാലക്കാട് ചാമ്പ്യമാര്‍ ആകുന്നത്, 2016ന് ശേഷം ആദ്യം. എറണാകുളത്തിന് 135.4 പോയിന്റാണ് ഉള്ളത്. ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ ആണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റം ഉണ്ടായത്. സ്‌കൂളുകളില്‍ മാര്‍ ബേസില്‍, കല്ലടി പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. നാല് പോയിന്റ് വ്യത്യാസത്തില്‍ ഉള്ള സ്‌കൂളുകളുടെ വിധി നിര്‍ണയിക്കുക ഇനി വരുന്ന മത്സരങ്ങള്‍
4. ജെ.എന്‍.യുവിലെ ലാത്തിച്ചാര്‍ജ്, കാശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ 2 മണിവരെ നിറുത്തിവച്ചു. അതേസമയം, ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ എസ്.പി.ജി സുരക്ഷ പിന്‍വലിച്ച വിഷയത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കൊടിക്കുന്നേല്‍ സുരേഷാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയം നിഷേധിച്ചതോടെ ഏകാധിപത്യം അവസാനിപ്പിക്കു എന്ന മുദ്യാവാക്യം വിളിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുതള്ളത്തിലേക്ക് നീങ്ങുക ആയിരുന്നു. ജെ.എന്‍.യു വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസും സ്പീക്കര്‍ തള്ളി.
5. സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ട്രഷറി നിയന്ത്രണവും ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വി.ഡി. സതീഷന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ധന മാനേജ്‌മെന്റിലെ പാളിച്ച, വിഭവ സമാഹരണത്തിലെ പിടിപ്പുകേട്, നിയന്ത്രണമില്ലാത്ത ചിലവ്, ധൂര്‍ത്ത് എന്നിവ മൂലമുള്ള ധന പ്രതിസന്ധി സംസ്ഥാനത്ത് വികസന പ്രതിസന്ധി ഉണ്ടാക്കി എന്ന് കാണിച്ച് ആണ് അടിയന്തര പ്രമേയം ആവശ്യപ്പെട്ടത്.
6. എന്നാല്‍, പ്രതിപക്ഷം ആശങ്കപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്ത് ഇല്ല എന്ന് ധനമന്ത്രി തോമസ് ഐസക്. 1600 കോടിയോളം രൂപ ജി.എസ്.ടി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്ന് നഷ്ടപരിഹാരം ആയി ലഭിക്കേണ്ടതുണ്ട്. മറ്റ് മാസങ്ങളേക്കാള്‍ ഈ മാസം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വന്നത് ഇത് ലഭിക്കാത്തതിനാല്‍ എന്നും ധനമന്ത്രി നിയമസഭയെ അറിയിച്ചു. കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചു എന്നും തോമസ് ഐസക്ക് പറഞ്ഞു.
7. സംസ്ഥാനത്തെ സിനിമ തിയറ്ററുകളില്‍ വര്‍ധിപ്പിച്ച ടിക്കറ്റ് വില പ്രാബല്യത്തില്‍ വന്നു. ഇതോടെ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപയായി. 10 രൂപ മുതല്‍ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്കു നിരക്ക് കൂടും. സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപ ആയിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സര്‍വീസ് ചാര്‍ജും ചേര്‍ത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12 % ജി.എസ്.ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജി.എസ്.ടി ഫലത്തില്‍ 18 % ആയതോടെ ആണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയില്‍ എത്തിയത്. തിയറ്റര്‍ ഉടമകളുടെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു എങ്കിലും നടപടികള്‍ നീണ്ടു പോകുകയാണ്. കോടതി വിധി സര്‍ക്കാരിന് അനുകൂലം ആകുന്ന സാഹചര്യം ഉണ്ടായാല്‍ മുന്‍കാല പ്രാബല്യത്തോടെ തിയറ്ററുകള്‍ വിനോദ നികുതി അടയ്‌ക്കേണ്ടി വരും. ചില തിയറ്ററുകള്‍ ശനിയാഴ്ച മുതല്‍ വിനോദ നികുതി ഉള്‍പ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കി തുടങ്ങി ഇരുന്നു.
8. മദ്രാസ് ഐ.ഐ.ടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ ദുരൂഹ മരണത്തില്‍, സഹപാഠികളുടെ മൊഴി വീണ്ടും എടുക്കും. സഹപാഠികള്‍ ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തി ഇരുന്നു, ഇവരെയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. ചെന്നൈ കമ്മിഷണര്‍ ഓഫീസില്‍ വിളിച്ചു വരുത്തി വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികളോടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടു. ആരോപണ വിധേയരായ അദ്ധ്യാപകരെയും ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഐ.ഐ.ടി അദ്ധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്നലെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
9. നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ ഫാത്തിമയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനഫലം വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ എന്ന് അന്വേഷണ സംഘം. സംഭവത്തില്‍ ആഭ്യന്തര അന്വഷണം അടക്കം ആവശ്യപ്പെട്ട് ഐ.ഐ.ടിയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡല്‍ഹിയില്‍ നിന്ന് ഡയറക്ടര്‍ മടങ്ങി എത്തിയ ശേഷം വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് ഐ.ഐ.ടി. അതിനിടെ, വിദ്യാര്‍ത്ഥികകളുടെ നിരാഹാര സമരത്തിന് പിന്തുണയുമായി തമിഴ്നാട്ടിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് ചെന്നൈയില്‍ പ്രതിഷേധിക്കും.