കോമഡി റിയാലിറ്റി ഷോകളിലൂടെ സിനിമാ രംഗത്തെത്തിയ യുവ താരമാണ് ഡെയിൻ ഡേവിസ്. അവതാരകനായി കാണികളെ ചിരിപ്പിക്കുകയും മത്സരാർത്ഥികൾക്കൊപ്പം ആർപ്പുവിളിച്ചും പ്രേക്ഷകമനസിലിടം നേടി. പിന്നീട് കാമുകി,​ പ്രേതം 2,​ കുട്ടൻപിള്ളയുടെ ശിവരാത്രി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. സിനിമയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്നും,​ എന്നാൽ നടനാവുന്നതിനൊപ്പം മറ്റൊരാഗ്രഹം കൂടി ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം. കൗമുദി ടി.വി ഡേ വിത്ത് എ സ്റ്റാറിലൂടെയാണ് ഡെയിൻ മനസുതുറന്നത്.

dain-davis

ചെറുപ്പത്തിൽ സിനിമാ നടനും ​ പള്ളീലച്ചനാകണമെന്നുമായിരുന്നു ആഗ്രഹമെന്നും അന്ന് മിമിക്രിയും നാടകങ്ങളും ചെയ്തിരുന്നതായും താരം പറയുന്നു. തന്റെ പള്ളിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്തിരുന്നതായും ആ സമയത്ത് വളരെ ആക്ടീവായിരുന്നെന്നും ഡെയിൻ വെളിപ്പെടുത്തി.

"വിഷ്വൽ കമ്യൂണിക്കേഷനിലാണ് ഡിഗ്രി ചെയ്തത്. ഈ കോഴ്സ് പഠിച്ചതുതന്നെ മറ്റാരാൾ ഇനി വേറെ പണിക്ക് പോകണമെന്ന് പറയാതിരിക്കാൻ വേണ്ടിയാണ്. പഠിച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ എനിക്ക് ഒരൊറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. സിനിമ. അതൊക്കെ മുൻകൂട്ടി കണ്ടാണ് ഈ കോഴ്സ് എടുത്തതുതന്നെ. രണ്ട് ആഗ്രഹമേ ചെറുപ്പത്തിൽ പറഞ്ഞിട്ടുള്ളൂ. ഒന്ന് പള്ളീലച്ചനാകണമെന്നും രണ്ടാമത്തേത് സിനിമാ നടനാകണമെന്നും. ഇത് രണ്ടും രണ്ട് എക്സ്ട്രീമായി നിൽക്കുന്ന ജോലികളാണ്.

പള്ളീലച്ചനാവണമെന്ന് പറഞ്ഞതിനു കാരണം പള്ളിയിൽ ഞാൻ നല്ല ആക്ടീവായിരുന്നു. ചെറുപ്പത്തിൽ എല്ലാ സംഘടനകളിലുമൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ പള്ളിയിലെ അച്ചൻ ഭയങ്കര ആക്ടീവായിരുന്നു. നാടകവും മിമിക്രിയുമൊക്കെ ചെയ്തു. മോണോ ആക്ടൊക്കെ പഠിപ്പിച്ചു. അവിടുത്തെ സ്റ്റാറായിരുന്നു. അന്ന് കൾച്ചറൽ പരിപാടികളിലൊക്കെ ആളായി നിൽക്കണം എന്നൊരാഗ്രഹമുണ്ടായിരുന്നു. അച്ചനെ കണ്ടിട്ടാണ് എനിക്കും അങ്ങനൊരാഗ്രഹം വന്നത്. പിന്നെ ഒരു പ്രായം കഴിഞ്ഞപ്പോഴാണ് മാറി ചിന്തിച്ചത്".