കോഴിക്കോട്: മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി വി.ടി.ബൽറാം എം.എൽ.എ രംഗത്ത്. പേര് നോക്കീ ചാപ്പ കുത്തുന്നത് ആരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ എന്ന് വി.ടി ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് കോഴക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സി.പി.എം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. തെളിവില്ലെങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും വിടി ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ അവസാനം സി.പി.എം ജില്ലാ സെക്രട്ടറിയെ പി. മോഹനൻ ഭഗവത് എന്ന് ടാഗ് ചെയ്താണ് വി.ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മാവോയിസ്‌റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുസ്‌ലീം തീവ്രവാദ സംഘടനകളാണ് മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നതെന്നും പൊലീസ് ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയത്. താമരശ്ശേരിയിൽ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പേര് നോക്കി ചാപ്പ കുത്തുന്നതാരാണെന്ന് ഇപ്പോൾ വ്യക്തമായില്ലേ?
നേരത്തെ ഒരു ജനകീയ സമരത്തിലെ മുസ്ലിം സാന്നിദ്ധ്യത്തെക്കുറിച്ച് ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമെന്ന് ആക്ഷേപിച്ച അതേ കോഴിക്കോട്ടെ സിപിഎം തന്നെയാണ് ഇപ്പോൾ സ്വന്തം പാർട്ടിയിലെ മുസ്ലിം നാമധാരികളായ രണ്ട് വിദ്യാർത്ഥികളെ യുഎപിഎ നിയമമുപയോഗിച്ച് ജയിലിലിട്ട വിഷയത്തിലും ഇസ്ലാമിക തീവ്രവാദമെന്ന ചാപ്പയുമായി ഇറങ്ങിയിട്ടുള്ളത്. മാവോയിസമെന്നത് കമ്മ്യൂണിസ്റ്റ് തീവ്രവാദമാണ്. ആ ചെറുപ്പക്കാരെ ആകർഷിച്ച പ്രത്യയശാസ്ത്രവും കമ്മ്യൂണിസമാണ്. അതിന് അപകടകരമായ തരത്തിൽ പിന്തുണ നൽകുന്നത് കോഴിക്കോട്ടെ ''മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാ"ണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കിൽ അത് വെളിപ്പെടുത്തേണ്ടത് സിപിഎം ജില്ലാ സെക്രട്ടറിയല്ല, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണ്. അങ്ങനെ തെളിവില്ല എങ്കിൽ അനാവശ്യമായി മനപൂർവ്വം വർഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരിൽ പി മോഹനനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകണം.
#പി_മോഹനൻ_ഭഗവത്