തിരുവനന്തപുരം: പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഭാര്യ തിരുവനന്തപുരത്തെ കഴക്കൂട്ടം ബൈപ്പാസിൽ ഗതാഗതകുരുക്കിൽപ്പെട്ടതിന് നഗരത്തിലെ ട്രാഫിക് ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് അർദ്ധരാത്രിവരെ നിൽപ്പ് ശിക്ഷ നൽകിയ സംഭവത്തിൽ പരിഹാസവുമായി അഭിഭാഷകനും രാഷ്‌ട്രീയ നിീക്ഷകനുമായ അഡ്വ. ജയശങ്കർ രംഗത്ത്.
ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പൊലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് അപമാനരമാണെന്നും ബെഹ്‌റയ്‌ക്ക് വേണമെങ്കിൽ ഉദ്യോഗസ്ഥരെ കുറ്റപത്രം നൽകി പിരിച്ചുവിടാമായിരുന്നുവെന്നും ജയശങ്കർ പരിഹസിക്കുന്നു.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'സൗമ്യനും സ്‌നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്ര സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്ര സാർ സർക്കിൾ ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നിൽപ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാർത്ത നുണയാകാനേ തരമുള്ളൂ.
പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആ്ര്രകിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്രയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്‌പെക്ടർമാരെയും അപ്പോൾ തന്നെ സസ്‌പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു.
അദ്ദേഹം അതൊന്നും ചെയ്‌തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം!'
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകാൻ 35മിനിറ്റ് റോഡ് അടച്ചിട്ട് പൊതുജനത്തെയടക്കം ബുദ്ധിമുട്ടിച്ച രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാർ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഡി.ജി.പി ബെഹ്‌റയുടെ നിൽപ്പുശിക്ഷ നൽകിയത്. ഡി.ജി.പിയുടെ ഭാര്യയും ട്രാഫിക് കുരുക്കിൽ അകപ്പെട്ടിരുന്നു.